പെരിന്തൽമണ്ണ: പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പോസ്റ്റിട്ട യുവാവ് പറഞ്ഞതെല്ലാം കെട്ടുകഥയെന്ന് പൊലീസ്. 17കാരിയുടെ പരാതി നിലവിലുണ്ടെന്ന ഇയാളുടെ ആരോപണവും തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെരിന്തൽമണ്ണ പൊന്ന്യാകുർശി കണ്ണൻതൊടി വീട്ടിൽ മുഹമ്മദ് റോഷനാണ് (31) പ്രതി.
ജനുവരി 31ന് വൈകീട്ട് അഞ്ചിന് സാദിഖലി തങ്ങളുടെ ബന്ധുവിനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തി മൊബൈൽ ഫോണിൽ സാദിഖലി ശിഹാബ് തങ്ങളുടേതെന്ന് തോന്നിപ്പിക്കുന്ന ചില ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും കാണിച്ചുകൊടുത്തെന്നും അത് പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 15 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് കേസ്. എന്നാൽ, ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് നിർമിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.
മാർച്ച് 21 നാണ് വ്യാജ ഫേസ്ബുക്ക് ഐഡിയിൽനിന്ന് ഇത് സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് പണം തട്ടാൻ ക്രിമിനൽ കേസ് പ്രതി കൂടിയായ യുവാവ് നടത്തിയ നാടകമാണെന്ന് സ്ഥിരീകരിച്ചത്.
നേരത്തെ കാപ്പ കേസ് ചുമത്തപ്പെട്ടയാളാണ് പ്രതി. ഇയാൾ വിയ്യൂർ ജയിലിലാണ്. ഭാരതീയ ന്യായ സംഹിത 192, 308 (4) 351 (4), ഐ.ടി ആക്ട് 66 ഡി, കേരള പൊലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജ പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞ ശേഷം ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.








































