റിയാദ്: സൗദി അറേബ്യയുടെ എണ്ണയിതര കയറ്റുമതി മേഖലയിൽ ശ്രദ്ധേയ വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തിറക്കിയ 2025 ലെ അന്താരാഷ്ട്ര വ്യാപാര റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതിയിൽ 18.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. എണ്ണയെ ആശ്രയിച്ചിരുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ കണക്കുകൾ.
റിപ്പോർട്ട് പ്രകാരം, രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ എണ്ണ കയറ്റുമതിയുടെ പങ്ക് 2024ലെ 73.1 ശതമാനത്തിൽ നിന്ന് 2025ൽ 68.7 ശതമാനമായി കുറഞ്ഞു. അതേസമയം എണ്ണ കയറ്റുമതിയിൽ നാല് ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.
എന്നിരുന്നാലും, മൊത്തം ചരക്ക് കയറ്റുമതി 2.1 ശതമാനം വർധിച്ച് 1,170 ബില്യൺ റിയാലിലെത്തി. ഇറക്കുമതിയും 8.8 ശതമാനം വർധിച്ച് 949.8 ബില്യൺ റിയാലായി ഉയർന്നു. ഇറക്കുമതിയിലെ വർധനവിനെ തുടർന്ന് രാജ്യത്തിന്റെ വ്യാപാര മിച്ചത്തിൽ 19.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സൗദിയുടെ എണ്ണയിതര കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കെമിക്കൽ ഉൽപ്പന്നങ്ങളാണ്. ഈ വിഭാഗത്തിലെ കയറ്റുമതിയിൽ 4.7 ശതമാനം വളർച്ചയുണ്ടായി. അതേസമയം മെഷിനറികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ 91.8 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.
രാജ്യത്തേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തതും മെഷിനറികളും ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ്. ട്രാൻസ്പോർട്ട് ഉപകരണങ്ങളും അവയുടെ ഭാഗങ്ങളും ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്താണ്.
സൗദി അറേബ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ചരക്കുകൾ ഇറക്കുമതി ചെയ്ത രാജ്യം ചൈനയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദിയുടെ പ്രധാന വ്യാപാര പങ്കാളിയായി ചൈന തുടരുന്നതിന്റെ സൂചന കൂടിയാണിത്.
എണ്ണ വരുമാനത്തിന് പുറമേ വ്യവസായം, സാങ്കേതികവിദ്യ, നിർമ്മാണം, കയറ്റുമതി മേഖലകൾ എന്നിവയിൽ ശക്തമായ വളർച്ച കൈവരിക്കാനുള്ള സൗദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി കൈക്കൊണ്ട നടപടികളുടെ ഫലമാണ് എണ്ണയിതര കയറ്റുമതിയിലെ ഈ വളർച്ചയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.













































