ഷാർജ: ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രധാന സംഘടനകളിലൊന്നായ ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. 2023 ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നുവെങ്കിലും, റമദാനും മേഖലയിൽ ഉണ്ടായ പ്രത്യേക സാഹചര്യങ്ങളും കാരണം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുകയായിരുന്നു.
2600-ലേറെ അംഗങ്ങളുള്ള അസോസിയേഷനിൽ, മുൻ തിരഞ്ഞെടുപ്പിൽ പോലെ തന്നെ ഇത്തവണയും പ്രധാന പോരാട്ടം രണ്ട് മുന്നണികൾക്കിടയിലായിരിക്കും. ‘മതേതര ജനാധിപത്യ’ മുന്നണിയും ‘ജനാധിപത്യ മുന്നണിയും’ തമ്മിലായിരുന്നു കഴിഞ്ഞ തവണ കടുത്ത മത്സരം.
ഇന്‍കാസ്, ഒ.ഐ.സി.സി, പ്രിയദര്‍ശിനി, ഐ.ഒ.സി കൂട്ടായ്മകളുടെ പിന്തുണയോടെ മുന്‍ ഭരണസമിതിയിലെ ഇ.പി. ജോണ്‍സണ്‍, വൈ.എ. റഹീം തുടങ്ങിയവരുള്‍പ്പെട്ട പാനലായിരുന്നു ‘മതേതര ജനാധിപത്യ’ മുന്നണി.
കെ.എം.സി.സി, മാസ്, യുവകലാ സാഹിതി, എന്‍.ആര്‍.ഐ ഫോറം, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം തുടങ്ങിയവയുടെ പിന്തുണയില്‍ രൂപവത്കരിച്ചതായിരുന്നു ‘ജനാധിപത്യ മുന്നണി’. കളം നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ വാശിയേറിയ മല്‍സരമാണ് ഇരുമുന്നണികളും കാഴ്ച്ചവെച്ചത്.
1374 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ “മാറ്റത്തിനൊരു വോട്ട്” എന്ന മുദ്രാവാക്യവുമായി മത്സരിച്ച ‘ജനാധിപത്യ മുന്നണി’ വിജയിച്ചു. നിസാര്‍ തളങ്കര (പ്രസി.), ശ്രീപ്രകാശ് പുരയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്.
നിലവിലെ ഭരണസമിതിയുടെ പ്രവർത്തനം അംഗങ്ങൾക്ക് ആത്മവിശ്വാസം നൽകിയതായാണ് പ്രസിഡന്റ് നിസാർ തളങ്കര വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കൃത്യമായി നടപ്പിലാക്കാനും പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ മുൻനിരയിൽ നിന്ന് കൈകാര്യം ചെയ്യാനും കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇലക്ഷനെ നേരിടുന്നതിന് വിവിധ കൂട്ടായ്മകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. വരും ദിവസങ്ങളില്‍ വ്യക്തികളും കൂട്ടായ്മകളും തമ്മിലുള്ള കൂടിക്കാഴ്ച്ചകളും സജീവമാകും. പഴയ മുന്നണികള്‍ സമാന പേരില്‍ മല്‍സര രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.








































