ലൊജിസ്റ്റിക്സ്, പോർട്ട് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ കൈകോർത്ത് ഇൻവെസ്റ്റ് ഇൻ ഷാർജയും ഗുൾഫ്‌റ്റെയ്നറും.
ഷാർജ, ഓഗസ്റ്റ് 4, 2026:ആഗോള സപ്ലൈ ചെയിൻ പ്രതിസന്ധികളെ മറികടക്കാനും അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം (SIF) 2026-ന്റെ സ്ട്രാറ്റജിക് സ്പോൺസറായി പ്രമുഖ തുറമുഖ, ലൊജിസ്റ്റിക്സ് ഓപ്പറേറ്ററായ ഗുൾഫ്‌റ്റെയ്നർ (Gulftainer) കരാറൊപ്പിട്ടു.
യു.എ.ഇ നിക്ഷേപ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഷാർജ എഫ്.ഡി.ഐ ഓഫിസ് (‘ഇൻവെസ്റ്റ് ഇൻ ഷാർജ’) സംഘടിപ്പിക്കുന്ന ഒൻപതാം പതിപ്പ് ഒക്ടോബർ 14, 15 തീയതികളിൽ അൽ ജവാഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. ‘ബിൾഡിംഗ് അഡാപ്റ്റീവ് ഇക്കോണമീസ്’ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം.

ലൊജിസ്റ്റിക്സ്, തുറമുഖ മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഗുൾഫ്‌റ്റെയ്നർ നടപ്പിലാക്കുന്ന 2 ശതകോടി ഡോളറിന്റെ ‘ഗ്ലോബൽ ട്രേഡ് ഇൻഫ്രാസ്ട്രക്ചർ സ്ട്രാറ്റജി’ ഫോറത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകും. കൃത്രിമബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള സപ്ലൈ ചെയിൻ ശൃംഖല, കടൽ വഴിയുള്ള ചരക്കുനീക്കം, ഇൻലാൻഡ് ലൊജിസ്റ്റിക്സ് പാർക്കുകൾ എന്നിവയെ സമഗ്രമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായി ഖോർഫക്കാൻ കമേഴ്സ്യൽ ടെർമിനലിന്റെ (KCT) വാർഷിക ശേഷി 35 ലക്ഷം ടി.ഇ.യുവിൽ (TEU) നിന്ന് 50 ലക്ഷം ടി.ഇ.യുവായി ഉയർത്തും. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഒരു കോടി ടി.ഇ.യു ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഇത്തിഹാദ് റെയിൽ ശൃംഖലയുമായി ഖോർഫക്കാൻ ടെർമിനലിനെ ബന്ധിപ്പിക്കുന്നതോടെ റെയിൽ, റോഡ്, സമുദ്ര ചരക്കുനീക്കം കൂടുതൽ വേഗത്തിലാകും.
ലൊജിസ്റ്റിക്സ് മേഖലയിൽ ബിസിനസ് ഗ്രൂപ്പുകളും ഭരണകൂടങ്ങളും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ഗുൾഫ്‌റ്റെയ്നർ ഗ്രൂപ്പ് സി.ഇ.ഒ ഫരീദ് ബെൽബൊആബ് പറഞ്ഞു. അൽ ദൈദ്, സജ ലൊജിസ്റ്റിക്സ് പാർക്കുകളിലായി ഇൻലാൻഡ് ലൊജിസ്റ്റിക്സ് ശേഷി 23 ലക്ഷം ടി.ഇ.യുവായി വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
വിപണിയിലെ വേഗത്തിലുള്ള മാറ്റങ്ങളെ പ്രതിരോധിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കേണ്ടതുണ്ടെന്ന് ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഒ മുഹമ്മദ് ജുമാ അൽ മുഷറഖ് വ്യക്തമാക്കി. മുൻനിര ആഗോള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഫോറത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ൽ ലോക നിക്ഷേപ സമ്മേളനത്തോടൊപ്പം നടന്ന കഴിഞ്ഞ പതിപ്പിൽ 142 രാജ്യങ്ങളിൽ നിന്നായി 12,000-ത്തിലധികം പ്രതിനിധികളും 130-ലേറെ മന്ത്രിമാരും പങ്കെടുത്തിരുന്നു.










