വാണിജ്യ, വിനോദ, ഗവേഷണ ആവശ്യങ്ങൾക്കുള്ള ഡ്രോണുകൾക്ക് ഇനി മുൻകൂർ അനുമതിയും രജിസ്ട്രേഷനും നിർബന്ധം; ലംഘിച്ചാൽ കർശന നടപടി.
ദുബായ്: ഷാർജയിൽ ഡ്രോണുകളുടെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾസ്) ഉപയോഗവും പ്രവർത്തനവും നിയന്ത്രിക്കുന്നതിനായി പുതിയ സമഗ്ര നിയമം പുറപ്പെടുവിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിന്റെ വ്യോമാതിർത്തി സുരക്ഷിതമാക്കുന്നതിനും രാജ്യാന്തര വ്യോമയാന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നിയമനിർമ്മാണം.
ഷാർജയിലെ ഫ്രീ സോണുകൾ, പ്രത്യേക വികസന മേഖലകൾ എന്നിവയുൾപ്പെടെ എമിറേറ്റിന്റെ എല്ലാ പരിധികളിലും പൊതു-സ്വകാര്യ മേഖലകൾക്കും വ്യക്തികൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. എന്നാൽ സൈനിക, സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (GCAA) സഹകരിച്ച് ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിനായിരിക്കും (SDCA) ഡ്രോണുകൾക്ക് അനുമതി നൽകുന്നതിനും റൂട്ടുകൾ നിശ്ചയിക്കുന്നതിനുമുള്ള പൂർണ്ണ ചുമതല.
പുതിയ നിയമപ്രകാരം സർക്കാർ ആവശ്യങ്ങൾ, വാണിജ്യ ഉപയോഗം, ശാസ്ത്ര ഗവേഷണം, വിനോദങ്ങൾ, കായിക വിനോദങ്ങൾ, മാധ്യമ പ്രവർത്തനം എന്നിവയ്ക്കായി ഡ്രോൺ പറത്തുന്നതിന് മുൻപ് ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള മുൻകൂർ അനുമതി പത്രം വാങ്ങിയിരിക്കണം. കൂടാതെ, എല്ലാ ഡ്രോൺ ഉടമകളും തങ്ങളുടെ ഡ്രോണുകൾ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കൃത്യമായ രജിസ്ട്രേഷൻ നമ്പറോ, അതോറിറ്റി അംഗീകരിച്ച തിരിച്ചറിയൽ കോഡുകളോ അടയാളപ്പെടുത്താത്ത ഒരു ഡ്രോണും എമിറേറ്റിൽ പറത്താനോ പരീക്ഷണ ഓട്ടം നടത്താനോ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു. മറ്റ് വിമാനങ്ങളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലായിരിക്കണം ഡ്രോണുകളിൽ ഈ മാർക്കിംഗുകൾ രേഖപ്പെടുത്തേണ്ടത്.
നിയമലംഘനങ്ങൾ കണ്ടെത്താനും വ്യോമാതിർത്തി നിരീക്ഷിക്കാനും ഷാർജ പൊലീസ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രവർത്തിക്കും. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഡ്രോൺ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്തെ പുതിയ സ്റ്റാർട്ടപ്പുകളെയും സ്വദേശി പ്രതിഭകളെയും പിന്തുണച്ചുകൊണ്ട് ഡ്രോൺ വ്യവസായത്തിന്റെ പ്രാദേശിക ഹബ്ബായി ഷാർജയെ മാറ്റുക എന്ന ലക്ഷ്യവും ഈ പുതിയ പരിഷ്കാരങ്ങൾക്ക് പിന്നിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ആഗോളതലത്തിൽ വാണിജ്യ ഡ്രോണുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷ ശക്തമാക്കാൻ യു.എ.ഇ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. 2026 മേയിൽ ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ (SCC) വിശദമായി ചർച്ച ചെയ്ത് ഭേദഗതികൾ വരുത്തിയ 29 വകുപ്പുകളടങ്ങിയ ഡ്രാഫ്റ്റ് നിയമമാണ് ഇപ്പോൾ ഭരണാധികാരിയുടെ അംഗീകാരത്തോടെ നിലവിൽ വന്നിരിക്കുന്നത്. യു.എ.ഇ ഫെഡറൽ ഡിക്രി നിയമം (2022-ലെ 26-ാം നമ്പർ) കൂടി കണക്കിലെടുത്താണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.














































