ദുബൈ: ആഗോള സമാധാനത്തിനും മാനുഷിക ഇടപെടലുകൾക്കും നൽകിയ സംഭാവനകൾ മുൻനിർത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് ടിമോർ-ലെസ്റ്റെ പ്രസിഡന്റും നൊബേൽ ജേതാവുമായ ജോസ് റാമോസ്-ഹോർട്ട അറിയിച്ചു. ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിനിടെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യസ്ഥതയിൽ നിർണായക പങ്ക്
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നടത്തുന്ന ‘നിശബ്ദ നയതന്ത്രത്തെ’ റാമോസ്-ഹോർട്ട പ്രശംസിച്ചു. എറിത്രിയ-ഇത്യോപ്യ തർക്കപരിഹാരത്തിൽ യുഎഇ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ തടവുകാരുടെ കൈമാറ്റ ചർച്ചകൾക്കും യുഎഇ വേദിയായതും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രശസ്തിക്കായി ശ്രമിക്കാതെ വിനയത്തോടെയാണ് ഷെയ്ഖ് മുഹമ്മദ് സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും റാമോസ്-ഹോർട്ട കൂട്ടിച്ചേർത്തു.
മാനുഷിക ഇടപെടലുകളിൽ യുഎഇ മാതൃക
ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഫീൽഡ് ആശുപത്രികളുടെ സ്ഥാപനം, പരുക്കേറ്റവർക്കുള്ള ചികിത്സ എന്നിവയിൽ യുഎഇയുടെ ഇടപെടൽ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് മേഖലകളിലെ വികസന പ്രവർത്തനങ്ങളിലും സാമ്പത്തിക പ്രതിസന്ധി നേരിട്ട ശ്രീലങ്കയ്ക്ക് നൽകിയ പിന്തുണയിലും യുഎഇയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“യുഎഇയുടെ സമ്പന്നതയെക്കുറിച്ച് ലോകം അറിയുന്നു. എന്നാൽ മാനുഷിക സേവനങ്ങൾക്കായി ആ രാജ്യം ചെലവഴിക്കുന്ന തുകയെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ലോകത്ത് ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ,” എന്നും റാമോസ്-ഹോർട്ട അഭിപ്രായപ്പെട്ടു.









































