അബുദാബി — ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിയന്ത്രണത്തിലുള്ള കപ്പൽച്ചാലുകൾ ഒഴിവാക്കി അന്താരാഷ്ട്ര എണ്ണക്കപ്പലുകൾ ഒമാൻ്റെ സമുദ്രതിർത്തിയിലൂടെ സർവീസ് നടത്തുന്നു. യുഎസ് നാവികസേനയുടെ സുരക്ഷാ നിരീക്ഷണവും ഒമാൻ ഇടനാഴിയും പ്രയോജനപ്പെടുത്തിയാണ് വാണിജ്യ കപ്പലുകൾ നിലവിൽ ചരക്കുനീക്കം സാധ്യമാക്കുന്നത്.

സമീപ ആഴ്ചകളിൽ ഈ പാതയിലൂടെ കടന്നുപോയ 80 ശതമാനത്തിലേറെ ചരക്കുകപ്പലുകളും ഒമാൻ്റെ അധീനതയിലുള്ള കപ്പൽച്ചാലോ, ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്തുള്ള ‘ഡാർക്ക് ട്രാൻസിറ്റോ’ ആണ് തിരഞ്ഞെടുത്തതെന്ന് സമുദ്രഗതാഗത ഡാറ്റാ ഏജൻസിയായ ‘പ്ലർ’ വ്യക്തമാക്കുന്നു. ഇറാന്റെ പരിശോധനകളും പിടിച്ചെടുക്കൽ ഭീഷണിയും ഒഴിവാക്കാനാണ് ഷിപ്പിംഗ് കമ്പനികളുടെ ഈ നീക്കം.
ജൂൺ 17-ന് നിലവിൽ വന്ന 60 ദിവസത്തെ താൽക്കാലിക ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പ്രത്യേക അനുമതിയും ഫീസും നിർബന്ധമാക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്കയും ഗൾഫ് രാജ്യങ്ങളും എതിർത്തതാണ് നയതന്ത്ര ചർച്ചകൾ സ്തംഭിക്കാൻ കാരണം.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും തങ്ങളുടെ അധികാരപരിധിയിൽ തന്നെയെന്ന് ടെഹ്റാൻ അവകാശപ്പെടുന്നുണ്ടെങ്കിലും, മുൻ സംഘർഷങ്ങളിൽ നാവിക ആസ്തികൾക്ക് നേരിട്ട നാശനഷ്ടങ്ങൾ മേഖലയിലെ പൂർണ നിയന്ത്രണത്തെ ബാധിച്ചിട്ടുണ്ട്. ഡ്രോണുകളും തീരദേശ മിസൈലുകളും ഉപയോഗിച്ച് ഭീഷണി ഉയർത്താൻ ഇറാന് സാധിക്കുമെങ്കിലും, സഖ്യസേനയുടെ സംരക്ഷണത്തിൽ ഒമാൻ പാതയിലൂടെയുള്ള ചരക്കുനീക്കം തുടരുകയാണ്.
നിരീക്ഷണ സംവിധാനങ്ങൾ ഒഴിവാക്കിയും യുഎസ് നാവികസേനയുടെ അകമ്പടിയോടെയും പ്രതിദിനം ഒരുകോടിയോളം ബാരൽ എണ്ണ നിലവിൽ കടത്തിവിടുന്നുണ്ടെന്നാണ് വാഷിംഗ്ടണിന്റെ വിലയിരുത്തൽ. എന്നാൽ ഇൻഷുറൻസ് നിരക്കുകളിലെ വർധനവും സുരക്ഷാ ആശങ്കകളും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 93.75 ഡോളറായി ഉയർന്നു.






