അബുദാബി: ഗസ്സയിലെ ദുരിതബാധിതർക്കായി യുഎഇ തുടരുന്ന മാനുഷിക സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് സഹായ വാഹന നിരകൾ കൂടി ഗസ്സയിൽ പ്രവേശിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 60 ട്രക്കുകളിലായി 930 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളാണ് ഗസ്സയിലെത്തിച്ചതെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
ഭക്ഷ്യവസ്തുക്കൾ, അടിയന്തര സഹായ സാമഗ്രികൾ, ബലിപെരുന്നാൾ വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് വാഹന നിരകളിലൂടെ എത്തിച്ചത്. ഇതിൽ രണ്ട് പ്രത്യേക സഹായ വാഹന നിരകൾ ഈദുൽ അദ്ഹാ ആഘോഷത്തോടനുബന്ധിച്ച് ഗസ്സയിലെ ജനങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി വിന്യസിച്ചതാണ്. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള പുതുവസ്ത്രങ്ങളായി 540 ടണ്ണിലധികം വസ്ത്രങ്ങളാണ് എംിറേറ്റ്സ് റെഡ് ക്രസന്റ് വഴി അയച്ചത്.
കഠിനമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ കുടുംബങ്ങൾക്ക് പെരുന്നാൾ ദിനങ്ങളിൽ ആശ്വാസവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായം എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ഈജിപ്തിലെ അൽ അറിഷിലുള്ള യുഎഇയുടെ മാനുഷിക സഹായ ലോജിസ്റ്റിക് കേന്ദ്രത്തിലൂടെയാണ് സഹായ സാമഗ്രികൾ തയ്യാറാക്കി ട്രക്കുകളിലേക്ക് കയറ്റി അയച്ചത്.
സഹായ ദൗത്യത്തിന്റെ സുഗമമായ ഏകോപനത്തിനായി വിവിധ ഈജിപ്ഷ്യൻ ഏജൻസികളുമായി യുഎഇ സംഘം സഹകരിച്ചുവരികയാണ്. യുഎഇയും ഈജിപ്തും തമ്മിലുള്ള ശക്തമായ സൗഹൃദവും സഹകരണവുമാണ് ഈ പ്രവർത്തനങ്ങളിലൂടെ വീണ്ടും പ്രകടമാകുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ഗസ്സയിലെ ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ യുഎഇ തുടർച്ചയായി മാനുഷിക സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണം, ചികിത്സാ സഹായം, താമസ സൗകര്യങ്ങൾ, കുട്ടികൾക്കായുള്ള പിന്തുണ തുടങ്ങി വിവിധ മേഖലകളിൽ സഹായ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതായും അധികൃതർ വ്യക്തമാക്കി.













































