ദുബായ്: യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ (ഫേക്ക് ബാങ്ക് റെസീപ്റ്റ്) ചമച്ച് ലക്ഷക്കണക്കിന് ദിർഹത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഇൗസ്റ്റേൺ ഫാംസ് എൽഎൽസി (Eastern Farms LLC) കമ്പനിക്കെതിരെ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി. പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ കെ എൻ ട്രേഡിങ് കമ്പനി (KN Trading Company) ആണ് സാമ്പത്തിക വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ചൂണ്ടിക്കാട്ടി നിയമനടപടികളുമായി രംഗത്തെത്തിയത്.
രാജസ്ഥാൻ സ്വദേശികളായ ഭാവന ജെയിനും നിതിൻ ദിക്ഷിത്തുമാണ് ഇൗസ്റ്റേൺ ഫാംസ് കമ്പനിയുടെ ഉടമകളെന്ന് പരാതിയിൽ പറയുന്നു. 2021 സെപ്റ്റംബറിലായിരുന്നു ഇന്ത്യ ആസ്ഥാനമായ കെ എൻ ട്രേഡിങ് കമ്പനിയുമായി തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി കരാർ ഒപ്പുവെച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ച ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ കൈപ്പറ്റിയ ശേഷവും പ്രതികൾ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം.
തുടർന്ന് തുക ബാങ്ക് വഴി കൈമാറിയതായി വിശ്വസിപ്പിക്കാൻ വ്യാജമായി നിർമിച്ച ബാങ്ക് ട്രാൻസ്ഫർ രേഖകൾ വാട്സാപ്പ്, ഇമെയിൽ എന്നിവ വഴി അയച്ചുനൽകിയതായും കെ എൻ ട്രേഡിങ് കമ്പനി ആരോപിക്കുന്നു. എന്നാൽ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രേഖകൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമായത്. ബാങ്കിൽ നിന്ന് ലഭിച്ച ഔദ്യോഗിക സ്ഥിരീകരണവും തട്ടിപ്പ് നടന്നതായി തെളിയിക്കുന്നതായിരുന്നുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക വഞ്ചന വ്യക്തമായതിനെ തുടർന്ന് ആദ്യം ദുബായ് ചേംബറിനെ സമീപിച്ചെങ്കിലും പ്രതികൾ ഹാജരായില്ല. പിന്നീട് ദുബായ് സിവിൽ കോടതിയെ സമീപിച്ച കെ എൻ ട്രേഡിങ്ങിന് അനുകൂലമായാണ് കോടതി വിധി വന്നത്. പലിശയും കോടതി ചെലവുകളും ഉൾപ്പെടെ കുടിശിക തുക നൽകാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി പ്രതികൾ ദുബായിലെ കമ്പനി പൂട്ടി മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാന ബിസിനസ് ആരംഭിച്ചതായും പരാതിയിൽ പറയുന്നു.
കോടതി വിധിയെ മറികടക്കാനും നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനുമായി ബോധപൂർവമായ നീക്കമാണ് പ്രതികൾ നടത്തിയതെന്ന് ആരോപിച്ച് ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതി നൽകിയിരിക്കുകയാണ് കെ എൻ ട്രേഡിങ് കമ്പനി.
വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക വഞ്ചന, കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും തങ്ങൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കി നൽകണമെന്നും കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തങ്ങളെ മാത്രമല്ല, മലയാളികളടക്കം നിരവധി വ്യാപാര സ്ഥാപനങ്ങളും സമാന രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് കെ എൻ ട്രേഡിങ് ആരോപിച്ചു. രാജ്‌കോട്ടിലെ വി ആർ ഇന്റർനാഷണൽ, സത്താരയിലെ ശിവ തുളസി ഗ്ലോബൽ ഇമ്പക്സ്, ഹൈദരാബാദിലെ കർണാട്ടി ഫുഡ്‌ടെക് എൽഎൽപി, കോഴിക്കോട് ആസ്ഥാനമായ രാജ് എക്സ്പോർട്സ് ട്രേഡേഴ്‌സ്, ഫൽഗാറിലെ ഗോതാൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായവരിൽപ്പെടുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
ഇതിനുപുറമെ, സ്വന്തം യുട്യൂബ് ചാനൽ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും തട്ടിപ്പുകൾ തുടരുന്നുവെന്നാണ് ആരോപണം. കൂടുതൽ പേർ സാമ്പത്തിക തട്ടിപ്പിന് ഇരയാകാതിരിക്കാനാണ് വിഷയങ്ങൾ പൊതുജന ശ്രദ്ധയിൽപ്പെടുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.












































