ദുബായ്: നിലവിലെ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ ഇമിഗ്രേഷൻ സേവനങ്ങളും യാത്രാ സൗകര്യങ്ങളും തടസ്സമില്ലാതെ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ, കര അതിർത്തികൾ, കടൽ പ്രവേശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ മുഴുവൻ സമയവും സേവനത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.സി എൻ ബി സി അറേബ്യക്ക് അനുവദിച്ച അഭിമുഖത്തിൽ
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ മേധാവി ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.സാധാരണ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ കാര്യമായ തടസ്സങ്ങളില്ലാതെ തുടരുന്നതായും ലഫ് : ജനറൽ പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ അധികൃതർ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക സാഹചര്യങ്ങളിൽ രാജ്യത്തിന് പുറത്തുകിടന്നിരുന്ന താമസക്കാർക്ക്, താമസാനുമതി കാലഹരണപ്പെട്ടിരുന്നാലും തിരിച്ചുവരാൻ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. കൂടാതെ, നിയമലംഘനം നടത്തിയ ചിലർക്ക് രാജ്യം വിടാൻ പ്രത്യേക ഇളവുകളും അനുവദിച്ചു.ഇതിനിടയിൽ ഒമാൻ വഴി രാജ്യം വിടാൻ ആഗ്രഹിച്ച ചിലർക്കായി യു.എ.ഇ അതിർത്തികളിൽ നിന്ന് ഒമാൻ അതിർത്തിവരെ ഗതാഗത സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
ദുബായ് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സുതാര്യമായി മുന്നോട്ടുകൊണ്ടുപോകാൻ എയർലൈൻസുകൾ, സിവിൽ ഏവിയേഷൻ അതോറിറ്റികൾ, ദുബായ് പൊലീസ് എന്നിവയുടെ ഏകോപനം നിർണായകമായ പങ്ക് വഹിച്ചു. പ്രതിസന്ധി നിയന്ത്രണ സംവിധാനങ്ങൾ പുതുതായി സൃഷ്ടിച്ചതല്ല, വർഷങ്ങളായി രൂപപ്പെടുത്തിയ ശക്തമായ ഏകോപനത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല യാത്രക്കാരും ഫ്ലൈറ്റ് ഷെഡ്യൂളിൽ ഉണ്ടായ മാറ്റങ്ങൾ മനസ്സിലാക്കി സഹകരിച്ചതായും, സേവനങ്ങളുടെ നിലവാരത്തിൽ വിശ്വാസം പ്രകടിപ്പിച്ച സന്ദേശങ്ങൾ അധികൃതർക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.രാജ്യത്ത് പൗരന്മാരോ താമസക്കാരോ സന്ദർശകരോ എന്ന വ്യത്യാസമില്ലാതെ “മനുഷ്യരെ ആദ്യം” എന്ന നിലപാട് തുടരുന്നതായി അധികൃതർ ആവർത്തിച്ചു. പ്രതിസന്ധി മാറുന്നതുവരെ അതേ നിലവാരത്തിലുള്ള സേവനവും ഇളവുകളും തുടരുമെന്നും അധികൃതർ ഉറപ്പുനൽകി.









































