അബുദാബി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് (ജൂൺ 5) യുഎഇയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം (MOCCAE) രാജ്യവ്യാപക ബോധവത്കരണ-പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് തുടക്കമിട്ടു. കുടുംബ വർഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഈ സംരംഭങ്ങൾ പരിസ്ഥിതി സംരക്ഷണം കുടുംബങ്ങളിൽ നിന്നാരംഭിക്കുന്ന ദേശീയ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.
“കാലാവസ്ഥയ്ക്കായി ഇപ്പോൾ പ്രവർത്തിക്കൂ” എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശവുമായി യോജിച്ച് പ്രകൃതി അധിഷ്ഠിത പരിഹാരങ്ങളിലൂടെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാനും ജൈവവൈവിധ്യം സംരക്ഷിക്കാനും പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. കണ്ടൽക്കാടുകളുടെ സംരക്ഷണം, നഗര ഹരിതവൽക്കരണം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വിവിധ ബോധവത്കരണ പരിപാടികളും മന്ത്രാലയം സംഘടിപ്പിക്കും.
യുഎഇയുടെ വികസന പദ്ധതികളുടെ കേന്ദ്രബിന്ദുവായി പരിസ്ഥിതി സംരക്ഷണത്തെ മാറ്റിയ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ പാരമ്പര്യമാണ് ഈ പ്രവർത്തനങ്ങൾക്ക് അടിത്തറയെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് പറഞ്ഞു. സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലൂടെയാണ് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഭാവി കെട്ടിപ്പടുക്കാനാകുകയെന്നും അവർ വ്യക്തമാക്കി.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മന്ത്രാലയം മൂന്ന് പ്രധാന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. സമുദ്ര ആമകളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയയ്ക്കൽ, കണ്ടൽമരം നട്ടുപിടിപ്പിക്കൽ, മുതിർന്ന എമിറാത്തി പൗരന്മാർക്കായി ഭക്ഷ്യസുരക്ഷാ ബോധവത്കരണ പരിപാടി എന്നിവയാണ് അവ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8,000-ത്തിലധികം സന്നദ്ധ പ്രവർത്തകരെയും 5,000 വിദ്യാർഥികളെയും പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞതായി സർക്കാർ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഹജർ ബഖീത് അൽ കെത്ബി അറിയിച്ചു. ഈ കാലയളവിൽ 4.59 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും 6.5 ദശലക്ഷം വിത്തുകളും ആറുലക്ഷം തൈകളും പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുകയും ചെയ്തതായി അവർ വ്യക്തമാക്കി.
ദുബായിലെ ജബൽ അലി വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച സമുദ്ര ആമകളെ മോചിപ്പിക്കുന്ന പരിപാടി വലിയ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. കുടുംബങ്ങളും കുട്ടികളും വ്യാപകമായി പങ്കെടുത്ത പരിപാടി സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി മാറി. വംശനാശ ഭീഷണി നേരിടുന്ന സമുദ്ര ആമകളുടെ സംരക്ഷണം സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് നിർണായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതിനുപുറമെ ദുബായിലെ അൽ ഖവാനീജിലെ തുഖർ ക്ലബ്ബിൽ മുതിർന്ന എമിറാത്തി പൗരന്മാർക്കായി ഭക്ഷ്യസുരക്ഷാ ബോധവത്കരണ ശിൽപശാലയും സംഘടിപ്പിച്ചു. വീട്ടിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം തുടങ്ങിയ വിഷയങ്ങളാണ് ശിൽപശാലയിൽ ചർച്ച ചെയ്തത്. പരിപാടിയുടെ സമാപനത്തിൽ ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.
ഷാർജയിലെ ഖോർ കൽബയിൽ നടന്ന വിപുലമായ കണ്ടൽമരം നട്ടുപിടിപ്പിക്കൽ പരിപാടിയും ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള യുഎഇയുടെ ദേശീയ തന്ത്രത്തിലെ പ്രധാന ഘടകമായ കണ്ടൽക്കാടുകൾ കാർബൺ ആഗിരണം ചെയ്യുന്നതിനും സമുദ്ര ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
2030 ഓടെ 10 കോടി കണ്ടൽമരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന യുഎഇയുടെ ദേശീയ ലക്ഷ്യത്തിന് പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. ഇൻഡോനേഷ്യയുമായി ചേർന്ന് രൂപീകരിച്ച ‘മാൻഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ്’ (MAC) എന്ന ആഗോള സംരംഭത്തിന്റെ ഭാഗമായും യുഎഇ ഇത്തരം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ പ്രവർത്തനങ്ങളും സർക്കാർ തലത്തിൽ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഈ പ്രവർത്തനങ്ങളിലൂടെ യുഎഇ മുന്നോട്ടുവെക്കുന്നത്. വരും ദിവസങ്ങളിലും പരിസ്ഥിതി ബോധവത്കരണവും ജനപങ്കാളിത്തവും വർധിപ്പിക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.













































