ഫുജൈറ: രാജ്യത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും മുൻനിർത്തി നിർണായക കൂടിക്കാഴ്ച നടത്തി യുഎഇ നേതാക്കൾ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും വെള്ളിയാഴ്ച ഫുജൈറയിൽ കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും ചർച്ച ചെയ്ത നേതാക്കൾ, സുസ്ഥിര വളർച്ച ലക്ഷ്യമിടുന്ന എല്ലാ ദേശീയ പദ്ധതികളിലും ജനങ്ങളുടെ ആവശ്യങ്ങൾക്കായിരിക്കണം പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ അവർ, വരുംകാല പദ്ധതികളിലും ജനകേന്ദ്രിത സമീപനം തുടരുമെന്ന് ഉറപ്പുനൽകി.
യുഎഇയുടെ ശക്തി അതിന്റെ മൂല്യങ്ങളിലും സാമൂഹിക ഐക്യത്തിലുമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സഹകരണം, ഐക്യം, പരസ്പര വിശ്വാസം എന്നിവയാണ് രാജ്യത്തെ ഏത് വെല്ലുവിളികളും അതിജീവിക്കാൻ സഹായിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം വരും തലമുറകൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കണമെന്നും ചർച്ചയിൽ ഉയർന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ ഫുജൈറ തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തുറമുഖത്തിന്റെ കാര്യക്ഷമതയും അത്യാധുനിക സംവിധാനങ്ങളും നേരിൽ കണ്ട അവർ, രാജ്യത്തിന്റെ സാമ്പത്തിക ശക്തി വർധിപ്പിക്കുന്നതിൽ ഫുജൈറ തുറമുഖം വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.
ആഗോള ഊർജ വിപണിയിൽ നിർണായക കേന്ദ്രമായ ഫുജൈറ, അന്താരാഷ്ട്ര വ്യാപാര പാതകളിലെ പ്രധാന ഹബ്ബായി വളർന്നുവരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തുറമുഖം മാറുന്നതിന്റെ സൂചനകളാണിതെന്നും അവർ കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ (ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ്) ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നേതാക്കളെ അനുഗമിച്ചിരുന്നു.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആസ്തികൾ സംരക്ഷിക്കുന്നതിനും അവയുടെ മികവ് ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനും ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്.








































