അബുദബി: റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് തടവുകാരെ കൈമാറുന്നതിനായി യു.എ.ഇ നടത്തിയ പുതിയ മധ്യസ്ഥശ്രമം വീണ്ടും വിജയകരമായി. യു.എ.ഇയുടെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രൈനും 160 പേർ വീതം, ആകെ 320 തടവുകാരെയാണ് പരസ്പരം മോചിപ്പിച്ചത്.
ഈ പുതിയ കൈമാറ്റത്തോടെ യു.എ.ഇയുടെ മധ്യസ്ഥതയിലൂടെ ഇതുവരെ മോചിതരായ തടവുകാരുടെ ആകെ എണ്ണം 7,791 ആയി ഉയർന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം മനുഷ്യാവകാശപരമായ വിഷയങ്ങളിൽ യു.എ.ഇ തുടർച്ചയായി വഹിച്ചുവരുന്ന സജീവ ഇടപെടലിന്റെ ഭാഗമായാണ് ഏറ്റവും പുതിയ മധ്യസ്ഥശ്രമവും വിജയത്തിലെത്തിയത്.
25-ാമത്തെ മധ്യസ്ഥശ്രമം വിജയകരമായി പൂർത്തിയാക്കാൻ റഷ്യയും യുക്രൈനും നൽകിയ സഹകരണത്തിന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ വിശ്വസ്തമായ മധ്യസ്ഥരാജ്യമെന്ന നിലയിൽ യു.എ.ഇയുടെ ശ്രമങ്ങളെ ഇരുരാജ്യങ്ങളും അംഗീകരിച്ചതാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
റഷ്യയുമായും യുക്രൈനുമായും യു.എ.ഇ പുലർത്തുന്ന മികച്ച ഉഭയകക്ഷി ബന്ധമാണ് ഇത്തരം മാനുഷിക ഇടപെടലുകൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി യു.എ.ഇ ഭാവിയിലും മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് തടവുകാരെ മോചിപ്പിക്കുന്നതിലും മാനുഷിക സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും യു.എ.ഇ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിർണായക പങ്ക് വഹിച്ചുവരികയാണ്.















