അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും ഫോണിൽ ആശയവിനിമയം നടത്തി.
മേഖലയിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങളും സുരക്ഷാ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രദേശത്ത് വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾ ആഗോള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉയർത്തുന്ന ഭീഷണികളെക്കുറിച്ചും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഇത്തരം സൈനിക സംഘർഷങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വലിയ ഭീഷണിയാണെന്നും അവർ വ്യക്തമാക്കി.
സംഘർഷങ്ങൾ ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ ഇരുപക്ഷവും ഊന്നൽ നൽകി. നയതന്ത്രപരമായ ഇടപെടലുകളും ഗൗരവകരമായ ചർച്ചകളും വഴിയാണ് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉന്നതതല ആശയവിനിമയം നടന്നത്
English Summary : UAE President Sheikh Mohammed bin Zayed and Saudi Crown Prince Mohammed bin Salman held a phone conversation discussing rising tensions in the Gulf region and the need for diplomatic efforts to ensure peace and stability.















































