അബുദബി: കടുത്ത വേനൽച്ചൂടിൽ വെന്തുരുകി യു.എ.ഇ. രാജ്യത്ത് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ അബുദബിയിലെ അൽ ഐൻ മേഖലയോട് ചേർന്നുള്ള സ്വൈഹാനിൽ രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.45ഓടെ 49.4 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
ഈ വർഷം ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകൾ ഏപ്രിൽ മാസത്തിലായിരുന്നു. ഏപ്രിൽ 15ന് അൽ ഐനിലെ ഉം അസിമുലിൽ 35 ഡിഗ്രി സെൽഷ്യസും ഏപ്രിൽ 21ന് അൽ ദഫ്‌റ മേഖലയിലെ ഔതൈദിൽ 42.9 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്വൈഹാനിൽ രേഖപ്പെടുത്തിയ 49.4 ഡിഗ്രി സെൽഷ്യസ് ഈ റെക്കോർഡുകളെ മറികടന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായി മാറി.
ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനില 24 ഡിഗ്രി സെൽഷ്യസിനും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അബുദബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ട്. അൽ ഐനിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് മുതൽ യു.എ.ഇയിൽ ഔദ്യോഗികമായി വേനൽക്കാലത്തിനും തുടക്കമാകുകയാണ്. അതിനാൽ വരും ആഴ്ചകളിൽ താപനില ഇനിയും ഉയരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഈ വർഷത്തെ കടുത്ത വേനലിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനമാണ്. നവംബർ മാസത്തോടെ ഇത് 90 ശതമാനത്തിലധികമാകാനും സാധ്യതയുണ്ടെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ ചൂട് ഈ വർഷം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, പൊതുജനങ്ങൾ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും ആരോഗ്യ-കാലാവസ്ഥാ അധികൃതർ നിർദേശിച്ചു.














































