ദുബൈ: രാജ്യത്തെ എല്ലാ സ്കൂളുകളിലും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏപ്രിൽ 20 മുതൽ വിദ്യാർത്ഥികൾ ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കും.
വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരും ഭരണവിഭാഗത്തിലെ ജീവനക്കാരും ക്യാമ്പസുകളിൽ ഹാജരാകണമെന്നും മന്ത്രാലയം നിർദേശിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൂർണമായും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
അതേസമയം, സ്വകാര്യ സ്കൂളുകൾക്ക് ഹൈബ്രിഡ് മോഡൽ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ആവശ്യാനുസരണം ഓൺലൈൻ-ഓഫ്‌ലൈൻ സംയോജിത പഠനരീതികൾ സ്വീകരിക്കാമെന്നും വ്യക്തമാക്കി.
അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി പ്രത്യേക നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. ക്ലാസ് മാനേജ്മെന്റും പഠനക്രമവും കൂടുതൽ കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പഠനനഷ്ടം പരിഹരിക്കുകയും സാധാരണ വിദ്യാഭ്യാസ രീതിയിലേക്ക് മടങ്ങുകയും ചെയ്യുന്നതിന് ഈ നീക്കം സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.






































