അജ്മാൻ: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ എട്ട് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് യു.എ.ഇ ശിവഗിരി തീർത്ഥാടനം അജ്മാൻ കൾച്ചറൽ സെന്ററിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമായി.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഗണപതി ഹോമം, സരസ്വതി പൂജ, സർവ്വ ഐശ്വര്യ പൂജ, ഗുരുദേവ ഭജനങ്ങൾ, ധർമ്മപതാക ഉയർത്തൽ എന്നിവയോടെ ആത്മീയ പരിപാടികൾ നടന്നു.
രാവിലെ നടന്ന സാംസ്കാരിക സമ്മേളനം തീർത്ഥാടനത്തിന്റെ പ്രധാന ആകർഷണമായി. സംഘാടക സമിതി ജനറൽ കൺവീനർ സിജു മംഗലേരിയുടെ ആമുഖ പ്രസംഗത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു.


രാജ്യപത്മഭൂഷൺ പുരസ്കാര ജേതാവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് യു.എ.ഇ യോഗം പ്രവർത്തകർ ആദരം അർപ്പിച്ചു. കേരളത്തിലെ നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡുവും കൈമാറി.
വ്യവസായ, സാമൂഹിക, ആരോഗ്യ മേഖലകളിൽ സംഭാവന നൽകിയവർക്കു വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥ് സാറ്റലൈറ്റ് സാങ്കേതികവിദ്യയെ കുറിച്ച് ഓൺലൈൻ പ്രഭാഷണവും നടത്തി.
യു.എ.ഇയിലെ വിവിധ യൂണിയനുകളിൽ നിന്നുള്ള നൃത്താവിഷ്കാരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറി. ശിവസ്വരൂപാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും സർവമത സമ്മേളനവും പ്രത്യേക പൂജകളും നടന്നു.
“ഒരജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്” എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം പ്രവാസ സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിച്ചതായാണ് സംഘാടകർ അറിയിച്ചു.










































