അബുദാബി: ഇലക്ട്രിക് വാഹന വിൽപന രംഗത്ത് മിഡിൽ ഈസ്റ്റിലെ മുൻനിര രാജ്യമായി വീണ്ടും യു.എ.ഇ. തുടർച്ചയായി രണ്ടാം വർഷമാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്‍റർനാഷ്നൽ എനർജി ഏജൻസിയുടെ (IEA) 2026ലെ ആഗോള ഇ.വി ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് പശ്ചിമേഷ്യൻ മേഖലയിൽ ഇലക്ട്രിക് വാഹന വിൽപനയിൽ യു.എ.ഇയുടെ ആധിപത്യം വ്യക്തമാക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിലാകെ നടന്ന മൊത്തം ഇലക്ട്രിക് വാഹന വിൽപനയുടെ 50 ശതമാനവും യു.എ.ഇയിലാണ് നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിന്റെ വേഗത്തിലുള്ള മാറ്റവും ഭാവി സാങ്കേതികവിദ്യകളിൽ മത്സരക്ഷമത ഉയർത്താനുള്ള ശ്രമങ്ങളും ഈ നേട്ടത്തിന് പിന്നിലാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര ഗതാഗത മേഖലയിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്നതിനായി 2023ൽ യു.എ.ഇ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം പ്രഖ്യാപിച്ച ദേശീയ ഇലക്ട്രിക് വാഹന നയത്തിന്റെ വിജയമാണ് ഈ മുന്നേറ്റമെന്ന് മന്ത്രാലയത്തിന്റെ ഊർജ-പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി എൻജിനീയർ ഷരിഫുൽ ഉലമ വ്യക്തമാക്കി.
ഇലക്ട്രിക് വാഹന നിർമാണ കമ്പനികൾക്ക് ആകർഷകമായ വിപണി സാഹചര്യം ഒരുക്കുന്നതിലും പ്രാദേശിക വിപണിയിലേക്കുള്ള അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇ വിജയിച്ചുവെന്നതിന്റെ തെളിവാണ് തുടർച്ചയായി രണ്ടാം തവണയും ഏറ്റവും കൂടുതൽ ഇ.വി വാഹനങ്ങൾ വിറ്റഴിച്ച രാജ്യമെന്ന നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
‘ഗ്ലോബൽ ഇ.വി മാർക്കറ്റ്’ പദ്ധതി, യു.എ.ഇ എനർജി സ്ട്രാറ്റജി 2050, നെറ്റ് സീറോ 2050 പദ്ധതി എന്നിവയുമായി ചേർന്നുനിൽക്കുന്ന വികസന നീക്കങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഊർജ കാര്യക്ഷമത ഉയർത്തുകയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിൽ യു.എ.ഇ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പൊതുഗതാഗത മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതോടൊപ്പം രാജ്യത്തുടനീളം ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ കൂട്ടിയതും ഇ.വി വളർച്ചയ്ക്ക് പ്രധാന കാരണമായതായി വിലയിരുത്തപ്പെടുന്നു.













































