ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിദേശ യാത്ര നടത്തുന്ന സ്വദേശികൾക്കും പ്രവാസികൾക്കുമായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതുക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിലവിൽ രാജ്യത്ത് എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊതുജനാരോഗ്യ സാഹചര്യം പൂർണമായും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദവുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം നേരത്തെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ലഭ്യമായ എബോള വാക്സിനുകൾ ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ പ്രത്യേക ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യാത്രയ്ക്കു മുൻപ് ലക്ഷ്യസ്ഥാനത്തെ ആരോഗ്യസ്ഥിതിയും ബന്ധപ്പെട്ട രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രയ്ക്കിടയിലും യാത്രയ്ക്ക് ശേഷവും വ്യക്തിശുചിത്വം കർശനമായി പാലിക്കേണ്ടതുണ്ടെന്നും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായോ അവരുടെ ശരീരസ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്നും സ്വന്തം ആരോഗ്യനില നിരന്തരം നിരീക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. യാത്രക്കിടയിലോ യാത്രയ്ക്ക് ശേഷമോ രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടുകയും യാത്രാ വിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വേണം.
എബോള വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. പനി, കടുത്ത ക്ഷീണം, തലവേദന, പേശിവേദന, ബലഹീനത, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന എന്നിവയാണ് പ്രധാന പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിലാകുമ്പോൾ ശരീരത്തിനുള്ളിലോ പുറത്തോ രക്തസ്രാവം ഉണ്ടാകാനും വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ട്.
കോവിഡ്-19 അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എബോള. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നതെന്ന് ആരോഗ്യ വിദഗ്ധർ വിശദീകരിച്ചു.













































