ന്യൂഡൽഹി: യുഎസ് ഉൽപാദന മേഖലയെ ബാധിക്കുന്ന വ്യാപാരരീതികൾ കണ്ടെത്താനും അതിനെതിരെ നടപടിയെടുക്കാനും യുഎസ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യ, ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് പ്രധാനമായി അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ചുമത്തിയിരുന്ന പകരം തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ പുതിയ നീക്കം പ്രഖ്യാപിച്ചത്.
യുഎസിലെ വ്യാപാരനിയമത്തിലെ Section 301 പ്രകാരമാണ് അന്വേഷണം നടത്തുക. ഒരു രാജ്യം അന്യായമായ വ്യാപാരരീതികൾ പിന്തുടരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവയ്‌ക്കെതിരെ തീരുവ ചുമത്തുകയോ ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാനുള്ള അധികാരം അമേരിക്കയ്ക്ക് ഉണ്ടാകും.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലദേശ്, കംബോഡിയ, ഇന്തൊനീഷ്യ, കൊറിയ, മലേഷ്യ, മെക്സിക്കോ, നോർവേ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
സ്റ്റീൽ, അലൂമിനിയം, ഓട്ടോമൊബൈൽ, ബാറ്ററി, ഇലക്ട്രോണിക്സ്, കെമിക്കലുകൾ, മെഷിനറി, സെമികണ്ടക്ടർ, സോളാർ മൊഡ്യൂൾ തുടങ്ങിയ പ്രധാന വ്യവസായ മേഖലകളിലാണ് അന്വേഷണം കേന്ദ്രീകരിക്കുക.
യുഎസ് ഉൽപാദന മേഖലയെ ബാധിക്കുന്നതായി കരുതുന്ന വ്യാപാരരീതികൾ കണ്ടെത്തുകയാണെങ്കിൽ അനുബന്ധ രാജ്യങ്ങളിലേക്ക് അധിക തീരുവകളോ ഇറക്കുമതി നിയന്ത്രണങ്ങളോ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.








































