സാങ്കേതികവിദ്യകൾ വാങ്ങുന്ന രീതിയിൽ നിന്ന് സ്വന്തമായി നിർമ്മിക്കുന്ന തലത്തിലേക്ക് ഗൾഫ് മേഖല മാറുന്നു; വൻകിട നിക്ഷേപക സംഗമത്തിന് ജനുവരിയിൽ ദുബായ് വേദിയാകും
ദുബായ് — ജിസിസി രാജ്യങ്ങളിലെ ഹെൽത്ത്‌ടെക് (ആരോഗ്യ സാങ്കേതികവിദ്യ) സ്റ്റാർട്ടപ്പുകൾ 2025 ജനുവരി മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ 14.8 കോടി ഡോളറിന്റെ (ഏകദേശം 1,240 കോടി രൂപ) നിക്ഷേപം സമാഹരിച്ചതായി പിച്ച്ബുക്ക് (PitchBook) ഡാറ്റ വ്യക്തമാക്കുന്നു. വിദേശ ആരോഗ്യ സാങ്കേതികവിദ്യകൾ പണം നൽകി വാങ്ങുന്ന മുൻകാല ശൈലിയിൽ നിന്ന് സ്വന്തമായി പുതിയ കണ്ടുപിടുത്തങ്ങൾ വികസിപ്പിച്ചെടുക്കുന്ന ആവാസവ്യവസ്ഥയായി ഗൾഫ് മേഖല മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
അഞ്ച് ജിസിസി രാജ്യങ്ങളിലായി 32 ഹെൽത്ത്‌ടെക് കമ്പനികളാണ് ഈ കാലയളവിൽ പുതിയ ഫണ്ടിങ് നേടിയത്. ഇടപാടുകളുടെ എണ്ണത്തിലും സമാഹരിച്ച തുകയിലും സൗദി അറേബ്യയാണ് മേഖലയിൽ ഒന്നാമത്. 17 കമ്പനികൾ സൗദിയിൽ നിന്ന് നിക്ഷേപം നേടിയപ്പോൾ യുഎഇയിലെ 11 സ്റ്റാർട്ടപ്പുകൾ ഫണ്ടിങ് ഉറപ്പാക്കി തൊട്ടുപിന്നിലെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത രോഗനിർണയം, ടെലിഹെൽത്ത്, ഡിജിറ്റൽ ഹെൽത്ത് സേവനങ്ങൾ, വനിതാ ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലാണ് നിക്ഷേപകരിൽ ഭൂരിഭാഗവും താല്പര്യം പ്രകടിപ്പിച്ചത്.
ഈ മാറ്റങ്ങളും നിക്ഷേപ സാധ്യതകളും പ്രധാന ചർച്ചാവിഷയമാകുന്ന ‘ഡബ്ല്യുഎച്ച്എക്സ് ടെക്’ (WHX Tech) രാജ്യാന്തര ഡിജിറ്റൽ ഹെൽത്ത് എക്സിബിഷൻ 2027 ജനുവരി 26 മുതൽ 28 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. അമ്പതിലധികം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം പ്രതിനിധികളും 200-ലധികം ബ്രാൻഡുകളും പരിപാടിയിൽ പങ്കെടുക്കും. മുൻപ് ‘അറബ് ഹെൽത്ത്’ എന്നറിയപ്പെട്ടിരുന്ന ‘ഡബ്ല്യുഎച്ച്എക്സ് ദുബായ്’ ഉൾപ്പെടുന്ന വേൾഡ് ഹെൽത്ത്‌കെയർ വീക്കിന്റെ ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.


ആരോഗ്യമേഖലയിലെ നിക്ഷേപങ്ങളിൽ വലിയ ഘടനാപരമായ മാറ്റമാണ് ഗൾഫിൽ നടക്കുന്നതെന്ന് ഹൈപ്പർനോവ ക്യാപിറ്റൽ സ്ഥാപക പങ്കാളിയായ തുഗ്ചെ എർഗുൽ നിരീക്ഷിച്ചു. ആശുപത്രി നിർമ്മാണങ്ങളിലും മരുന്ന് ഇറക്കുമതിയിലും ഒതുങ്ങിനിന്നിരുന്ന ഗൾഫ് വിപണി ഇപ്പോൾ ജീനോമിക്സ്, പ്രിസിഷൻ മെഡിസിൻ, ബയോടെക്നോളജി എന്നീ ഗവേഷണ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
വടക്കേ അമേരിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ വേഗത്തിൽ പരീക്ഷിക്കാനും നടപ്പിലാക്കാനും സാധിക്കുന്ന ‘റെഗുലേറ്ററി സാൻഡ്ബോക്സുകൾ’ ജിസിസി രാജ്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഫീനിക്സ് ഫയർ വെഞ്ചേഴ്സ് ജനറൽ പാർട്ണർ ഡാനിയേൽ ബ്രൂവിൻ ഗ്രഹാം പറഞ്ഞു. ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിയുമായി ചേർന്ന് കനേഡിയൻ സ്റ്റാർട്ടപ്പായ ബയോട്വിൻ (BioTwin) നടത്തുന്ന വെർച്വൽ ഹ്യൂമൻ ട്വിൻ പൈലറ്റ് പദ്ധതി ഇതിന് ഉദാഹരണമാണ്.
തുടക്കഘട്ടത്തിലുള്ള പിന്തുണ ശക്തമാണെങ്കിലും സ്റ്റാർട്ടപ്പുകളെ സീരീസ്-എ ഫണ്ടിങ്ങിലേക്കും ഉയർന്ന വളർച്ചയിലേക്കും നയിക്കാൻ പ്രാപ്തമായ അനുഭവപരിചയമുള്ള വിദഗ്ധരുടെ സാന്നിധ്യം മേഖലയിൽ ഇനിയും ശക്തമാകേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിടവുകൾ നികത്താനും ആഗോള നിക്ഷേപകരെയും സംരംഭകരെയും ഒരുമിച്ച് കൊണ്ടുവരാനുമാണ് ജനുവരിയിലെ ദുബായ് സംഗമം ലക്ഷ്യമിടുന്നത്.










