30,400 കോടി റിയാലിന്റെ വിനോദസഞ്ചാര വരുമാനത്തിന് പിന്നാലെ അനുഭവാധിഷ്ഠിത പൈതൃക മാതൃകയിലേക്ക് ചുവടുമാറ്റം
റിയാദ് — ആധുനിക വിനോദ പദ്ധതികൾക്കൊപ്പം രാജ്യത്തിന്റെ തനത് സംസ്കാരവും പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തവും മുൻനിർത്തിയുള്ള ടൂറിസം വികസനത്തിന് സൗദി അറേബ്യ മുൻഗണന നൽകുന്നു. പരമ്പരാഗത പൈതൃകത്തെയും ഗ്രാമീണ സംസ്കാരത്തെയും വിനോദസഞ്ചാര മേഖലയുടെ മുഖ്യധാരയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് റിയാദിൽ നടന്ന പ്രഥമ ‘ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ്’ (WTM Spotlight Riyadh) സമ്മേളനത്തിൽ വിദഗ്ധർ വ്യക്തമാക്കി.
വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ ടൂറിസം മേഖല വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 2025-ൽ ആഭ്യന്തര-അന്തർദേശീയ തലങ്ങളിലായി 12.3 കോടി സഞ്ചാരികളെ വരവേറ്റ സൗദി അറേബ്യ, ടൂറിസം മേഖലയിലൂടെ 30,400 കോടിയിലധികം റിയാലിന്റെ (SAR 304 billion) വരുമാനം നേടിയിരുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമ്പോൾ തന്നെ, രാജ്യത്തിന്റെ പ്രാദേശിക പാരമ്പര്യങ്ങളും സ്വത്വവും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി.


പ്രാദേശിക മൂല്യനിർമ്മാണം, തനത് ആചാരങ്ങളുടെയും സാംസ്കാരിക സ്വത്വത്തിന്റെയും സംരക്ഷണം, പരിസ്ഥിതി പരിപാലനം, സർക്കാർ-സ്വകാര്യ ഏകോപനം, ആഗോള വിപണി സജ്ജത എന്നീ അഞ്ച് മുൻഗണനകളാണ് വിജയകരമായ കമ്മ്യൂണിറ്റി ടൂറിസത്തിന് ആവശ്യമെന്ന് യുഎൻ ടൂറിസം റൂറൽ ഡെവലപ്‌മെന്റ് പ്രോഗ്രാം കോർഡിനേറ്റർ യോസ്റ്റ് ന്യൂമാൻ ചൂണ്ടിക്കാട്ടി. അൽഉല (AlUla) നടപ്പിലാക്കിയ ജനകീയ ടൂറിസം വികസനം ഇതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക സമൂഹങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒരു വിനോദസഞ്ചാര മാതൃകയും ശാശ്വതമാകില്ലെന്ന് റോയൽ കമ്മീഷൻ ഫോർ അൽഉല വൈസ് പ്രസിഡന്റ് സിൽവിയ ബാർബോൺ വ്യക്തമാക്കി. പ്രാദേശിക കരകൗശല വിദഗ്ധരെയും യുവജനങ്ങളെയും അണിനിരത്തിയാണ് അൽഉലയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.
അറേബ്യൻ സംസ്കാരത്തിന്റെ ഭാഗമായ ആതിഥ്യ മര്യാദകളെ വാണിജ്യാടിസ്ഥാനത്തിലുള്ള വരുമാന മാർഗ്ഗമാക്കി മാറ്റുന്നതിൽ നേരിട്ട വെല്ലുവിളികൾ ‘ഹൈഹോം’ (HiHome) സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവുമായ നൂറ അൽ-സദൂൻ പങ്കുവെച്ചു. അതിഥികളിൽ നിന്ന് പണം വാങ്ങുന്നത് അറബ് പാരമ്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു തുടക്കത്തിൽ പല തദ്ദേശവാസികളുടെയും നിലപാട്. എന്നാൽ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കണമെങ്കിൽ സാമ്പത്തിക മാതൃക അനിവാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി അവർ പറഞ്ഞു.
വെറുമൊരു പാർക്കോ വിനോദ കേന്ദ്രമോ നിർമ്മിച്ച് അതിലേക്ക് സാംസ്കാരിക ചിഹ്നങ്ങൾ ചേർത്തുവെക്കുകയല്ല വേണ്ടതെന്നും, സൗദിയുടെ ചരിത്രവും ഭക്ഷണവും മനുഷ്യരും അടങ്ങുന്ന ജീവിതാനുഭവങ്ങളിൽ നിന്നാണ് പുതിയ ആകർഷണങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതെന്നും യോഗത്തിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.










