ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്ക് വലിയ സമ്മാനവുമായി എമിറേറ്റ്സ്. 2025-26 സാമ്പത്തിക വർഷത്തിലെ മികച്ച സാമ്പത്തിക നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി വമ്പൻ ബോണസ് പ്രഖ്യാപിച്ചത്.
എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 1.3 ലക്ഷത്തിലധികം ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുക. ഏകദേശം അഞ്ചുമാസത്തെ ശമ്പളത്തിന് തുല്യമായ ഈ ബോണസ് പ്രഖ്യാപനം ജീവനക്കാരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫെബ്രുവരി മുതൽ ശക്തമായ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം വ്യോമഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്ന സാഹചര്യത്തിലും, കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചത് ശ്രദ്ധേയമാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലും സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോയ ജീവനക്കാരുടെ സമർപ്പണത്തിനുള്ള അംഗീകാരമായാണ് ബോണസ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എമിറേറ്റ്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്കയച്ച സന്ദേശത്തിൽ, “പ്രതിസന്ധികൾ കാലത്തിനൊപ്പം മറഞ്ഞുപോകാം, എന്നാൽ നിങ്ങളുടെ ധൈര്യവും പ്രതിബദ്ധതയും ഞങ്ങൾ ഒരിക്കലും മറക്കില്ല” എന്ന് പറഞ്ഞു.
നികുതിക്ക് മുമ്പുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ ലാഭം 24.4 ബില്യൺ ദിർഹമായി (7 ശതമാനം വർധനവ്) ഉയർന്നപ്പോൾ, വരുമാനം 150.5 ബില്യൺ ദിർഹമായി (3 ശതമാനം വർധനവ്) രേഖപ്പെടുത്തി. ജീവനക്കാരുടെ എണ്ണം 1,30,919 ആയി ഉയർന്നതോടൊപ്പം, കഴിഞ്ഞ വർഷം മാത്രം 9,700-ലധികം പുതിയ നിയമനങ്ങളും നടത്തി.
നിലവിൽ 72 രാജ്യങ്ങളിലെ 137 നഗരങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ദുബായിലെ വ്യോമയാന മേഖല ഇപ്പോൾ 6.3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും 2030ഓടെ ഇത് ഗണ്യമായി ഉയരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.













































