ദോഹ: ജിസിസി ഗെയിംസിൽ ആതിഥേയരായ ഖത്തറിന്റെ ആധിപത്യം തുടരുന്നു. മെഡൽ പട്ടികയിൽ ഖത്തറിന്റെ നേട്ടം നൂറ് കടന്നിരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് ഏഴു മണിവരെയുള്ള കണക്ക് പ്രകാരം ഖത്തർ 37 സ്വർണം, 35 വെള്ളി, 31 വെങ്കലം ഉൾപ്പെടെ ആകെ 103 മെഡലുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സൗദി 24 സ്വർണവും 18 വെള്ളിയും ഉൾപ്പെടെ 60 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ്. ബഹ്റൈൻ 18 സ്വർണവും 18 വെള്ളിയും ഉൾപ്പെടെ 48 മെഡലുകളോടെ മൂന്നാം സ്ഥാനത്തുണ്ട്.
ഒമാൻ 10 സ്വർണവുമായി നാലാം സ്ഥാനത്തും കുവൈത്തും യുഎഇയും ഏഴ് വീതം സ്വർണവുമായി പിന്നാലെയുമാണ്.
നീന്തൽ ഇനങ്ങളിലെ മികവാണ് ഖത്തറിന് വലിയ കരുത്തായത്. നീന്തൽ മത്സരങ്ങളിൽ നിന്ന് മാത്രം ആതിഥേയർ 26 മെഡലുകൾ നേടി.
അത്ലറ്റിക്സിൽ വനിതകളുടെ 200 മീറ്ററിൽ ആയിഷ അബ്ദുല്ല സ്വർണം നേടി. ഖത്തറിന്റെ ദാന സലിം റണ്ണറപ്പായി. വനിതാ ഹൈജമ്പിൽ ആലിയ അൽ മുഗൈരി ഒമാനിന് സ്വർണം സമ്മാനിച്ചു.
പുരുഷ വിഭാഗം ഡിസ്കസ് ത്രോ, പോൾവോൾട്ട്, ജാവലിൻ ത്രോ, 1500 മീറ്റർ എന്നിവയിൽ സൗദി താരങ്ങളാണ് ആധിപത്യം പുലർത്തിയത്. ഈ ഇനങ്ങളിലെല്ലാം സൗദി അത്‌ലറ്റുകൾ സ്വർണവും വെള്ളിയും നേടി.
മെയ് 22 വരെ ഖത്തറിലെ വിവിധ വേദികളിലായി ജിസിസി ഗെയിംസ് തുടരും.







































