ദുബായ്: ഖത്തറിലെ ദോഹയിൽ നടന്ന നാലാമത് ജിസിസി ഗെയിംസ് 2026 മത്സരങ്ങളിൽ യുഎഇ ശക്തമായ പ്രകടനവുമായി 66 മെഡലുകൾ സ്വന്തമാക്കി. 13 സ്വർണം, 19 വെള്ളി, 34 വെങ്കലം എന്നിവ ഉൾപ്പെടുന്നതാണ് യുഎഇയുടെ മെഡൽ നേട്ടം. ഗെയിംസ് സംഘാടക സമിതി പുറത്തിറക്കിയ ഔദ്യോഗിക മെഡൽ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വില്ലുവെടി, ഷൂട്ടിംഗ്, അത്‌ലറ്റിക്സ്, സ്നൂക്കർ, ബില്ല്യാർഡ്സ്, കുതിരസവാരി തുടങ്ങിയ ഇനങ്ങളിലാണ് യുഎഇ താരങ്ങൾ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. കൂടാതെ തായ്ക്വാണ്ടോ, കരാട്ടെ, ഫെൻസിംഗ്, ബോക്സിംഗ്, പാഡൽ, ബൗളിംഗ്, ടേബിൾ ടെന്നീസ്, നീന്തൽ തുടങ്ങിയ മത്സരങ്ങളിലും പുരുഷ-വനിത താരങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
മത്സരങ്ങളുടെ അവസാന ദിനത്തിൽ യുഎഇ ദേശീയ കരാട്ടെ ടീം അഞ്ച് വെങ്കല മെഡലുകൾ സ്വന്തമാക്കി. പുരുഷ വിഭാഗം 60 കിലോഗ്രാമിന് താഴെയുള്ള കുമിറ്റെ ഇനത്തിൽ ഇബ്രാഹിം അഹമ്മദ് ബഖീത്, 67 കിലോഗ്രാമിന് താഴെയുള്ള വിഭാഗത്തിൽ റാഷിദ് ഖാലിദ് അൽ സരിദി, 75 കിലോഗ്രാമിന് താഴെയുള്ള വിഭാഗത്തിൽ അലി നാസർ അഹമ്മദ്, 84 കിലോഗ്രാമിന് താഴെയുള്ള വിഭാഗത്തിൽ അലി അബ്ദുല്ല അൽ അലി, 84 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ സൈഫ് റാഷിദ് അൽ ഖൈദി എന്നിവർ വെങ്കല മെഡലുകൾ നേടി യുഎഇയ്ക്ക് അഭിമാനമായി.
മേയ് 11 മുതൽ 22 വരെ ഖത്തർ ആതിഥേയത്വം വഹിച്ച ജിസിസി ഗെയിംസിൽ ഗൾഫ് സഹകരണ കൗൺസിലിലെ ആറു രാജ്യങ്ങളാണ് പങ്കെടുത്തത്. യുഎഇയിൽ നിന്ന് 164 താരങ്ങളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കാൻ എത്തിയത്. ഇതിൽ 115 പുരുഷ താരങ്ങളും 49 വനിത താരങ്ങളും ഉൾപ്പെടുന്നു. 17 വ്യക്തിഗത-ടീം ഇനങ്ങളിലായാണ് യുഎഇയുടെ പങ്കാളിത്തം.
ജിസിസി ഗെയിംസിന്റെ ചരിത്രത്തിൽ മെഡൽ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ യുഎഇയുടെ രണ്ടാമത്തെ മികച്ച പ്രകടനമാണിത്. 2015-ൽ ദമ്മാമിൽ നടന്ന ഗെയിംസിൽ നേടിയ 73 മെഡലുകളാണ് ഇപ്പോഴും യുഎഇയുടെ ഏറ്റവും മികച്ച നേട്ടമായി തുടരുന്നത്. 2022-ലെ കുവൈത്ത് ഗെയിംസിൽ യുഎഇ 50 മെഡലുകളും 2011-ൽ ബഹ്റൈനിൽ നടന്ന ആദ്യ പതിപ്പിൽ 26 മെഡലുകളും നേടിയിരുന്നു.












































