ഗാസ: യുദ്ധവും മനുഷ്യാവകാശ പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന ഗാസ ജനതയ്ക്ക് പിന്തുണയായി യുഎഇയുടെ മാനവിക സഹായ പ്രവർത്തനങ്ങൾ തുടരുന്നു. ‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ന്റെ ഭാഗമായി നടപ്പാക്കുന്ന ‘ഹുമൈദ് എയർ ബ്രിഡ്ജ്’ ക്യാംപെയ്‌നിലൂടെ 195 ടണിലധികം ഭക്ഷ്യസാധനങ്ങളുമായി 15 ട്രക്കുകൾ അടങ്ങിയ പുതിയ സഹായ കോൺവോയ് ഗാസയിൽ പ്രവേശിച്ചു.
അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് ക്യാംപെയ്ൻ ആരംഭിച്ചത്. ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതം കുറയ്ക്കുന്നതിനായി യുഎഇ നടത്തുന്ന വ്യാപകമായ മാനവിക ഇടപെടലുകളുടെ ഭാഗമായാണ് ഈ സഹായ പ്രവർത്തനം.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 600 ടണിലധികം ഭക്ഷ്യ-മാനവിക സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ ഈജിപ്തിലെ അൽ അറീഷ് നഗരത്തിലെത്തിച്ചത്. അവിടെ യുഎഇയുടെ മാനവിക സഹായസംഘം സാധനങ്ങൾ ഏറ്റുവാങ്ങി, പിന്നീട് യുഎഇ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിലേക്ക് മാറ്റി ഗാസയിലെ ആവശ്യങ്ങൾ വിലയിരുത്തി വിതരണം ചെയ്യുന്നതിനായി തയ്യാറാക്കി.
‘ഹുമൈദ് എയർ ബ്രിഡ്ജ്’ ക്യാംപെയ്ൻ നടപ്പാക്കുന്നതിൽ നിരവധി യുഎഇ സന്നദ്ധ-മാനവിക സംഘടനകളും പങ്കാളികളായി. ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ചാരിറ്റബിൾ ഫൗണ്ടേഷൻ, ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ്-അജ്മാൻ ബ്രാഞ്ച്, അൽ ഇഹ്‌സാൻ ചാരിറ്റി അസോസിയേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് ഭക്ഷ്യവിതരണവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്.
പലസ്തീൻ ജനതയ്‌ക്കൊപ്പമുള്ള ഐക്യദാർഢ്യവും മനുഷ്യസ്‌നേഹവും ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങളാണ് ഈ സംഘടനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ന്റെ ഭാഗമായി യുഎഇ ഗാസയിലേക്ക് കരമാർഗ കോൺവോയികൾ, എയർ ബ്രിഡ്ജ് പദ്ധതികൾ, മെഡിക്കൽ സഹായങ്ങൾ, വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ തുടർച്ചയായി നടപ്പാക്കി വരികയാണ്. യുദ്ധബാധിതരായ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.












































