കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ജാഗ്രതയിലായിരിക്കുകയാണ്.
മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാനാണ് ആക്രമണത്തിൽ മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 63 പേർക്കാണ് പരുക്കേറ്റത്. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു യുവതിക്കും രണ്ട് മലയാളി യുവാക്കൾക്കുമാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം.
പരുക്കേറ്റവരിൽ ആകെ 12 ഇന്ത്യക്കാരുണ്ടെന്നും വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളെ ബാധിക്കുകയും ചെയ്തു.
അതേസമയം, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. കുവൈത്തിലും ബഹ്റൈനിലുമുള്ള യു.എസ് സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ബഹ്റൈനിലെ സൈനിക കേന്ദ്രങ്ങൾ തകർന്നുവെന്ന അവകാശവാദം അമേരിക്കൻ സൈന്യം തള്ളിക്കളഞ്ഞു.
സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. മേഖലയിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ്.
തങ്ങളുടെ മണ്ണോ വ്യോമാതിർത്തിയോ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്ന് കുവൈത്ത് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ നയതന്ത്രതലത്തിലും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുവൈത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഇറാൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ കുവൈത്ത് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.












































