വീടുകളിലും ബാങ്ക് ലോക്കറുകളിലും ഉപയോഗിക്കാതെ കിടക്കുന്ന സ്വർണത്തിന്റെ കണക്ക് ശേഖരിച്ച് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: രാജ്യത്ത് വീടുകളിലും ബാങ്ക് ലോക്കറുകളിലും ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം വിപണിയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. സ്വർണ ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര വിപണിയിൽ ലഭ്യത വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ വീടുകളിലും ബാങ്ക് ലോക്കറുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശ കണക്ക് കേന്ദ്ര സർക്കാർ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനായി സ്വർണ പണയ സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള വിവരങ്ങൾ തേടിയതായും റിപ്പോർട്ടിൽ പറയുന്നു. കണക്കെടുപ്പ് പൂർത്തിയായ ശേഷം വിശദമായ പദ്ധതി പ്രഖ്യാപിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ വലിയ അളവിൽ സ്വർണം വീടുകളിലും ലോക്കറുകളിലും ഉപയോഗിക്കാതെ കിടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ സ്വർണം സാമ്പത്തിക രംഗത്തേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിൽ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കാനും വിദേശനാണ്യ ചെലവ് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതിനാൽ പദ്ധതിയുടെ രൂപരേഖയും നടപ്പാക്കൽ രീതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധർ.
സ്വർണവിലയിൽ വീണ്ടും ഇടിവ്
ഇതിനിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 195 രൂപ കുറഞ്ഞതോടെ വില 13,350 രൂപയായി. പവന് 1,560 രൂപയുടെ ഇടിവുണ്ടായതോടെ വില 1,06,800 രൂപയായി കുറഞ്ഞു.
18 കാരറ്റ് സ്വർണത്തിനും വിലക്കുറവുണ്ടായി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയായപ്പോൾ, പവന്റെ വില 87,800 രൂപയായി.
ആഗോള വിപണിയിലും സ്വർണവില സമ്മർദത്തിലാണ്. ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയ ശേഷം സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ മുന്നേറ്റമുണ്ടായെങ്കിലും വിപണി അനിശ്ചിതത്വം തുടരുകയാണ്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 4,089.12 ഡോളറിലെത്തി. അതേസമയം യു.എസ്. ഗോൾഡ് ഫ്യൂച്ചേഴ്സ് 0.5 ശതമാനം ഇടിഞ്ഞ് 4,111.10 ഡോളറിലെത്തി.
ഇറാൻ-അമേരിക്ക സംഘർഷവും സ്വർണ വിപണിയും
മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി വിപണി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ എണ്ണവില ഉയരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
എണ്ണവില വർധിക്കുന്നത് ആഗോള പണപ്പെരുപ്പം ഉയരാൻ ഇടയാക്കും. ഇത് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്ന സാഹചര്യത്തിലേക്ക് നയിക്കാമെന്നാണ് വിലയിരുത്തൽ. പലിശനിരക്ക് ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മറ്റ് നിക്ഷേപ മാർഗങ്ങളിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ സ്വർണവിലയ്ക്ക് സമ്മർദമുണ്ടാകും.
ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് എണ്ണവിലയിൽ രണ്ട് ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഇതോടൊപ്പം സ്പോട്ട് സിൽവർ, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയിലും വർധന രേഖപ്പെടുത്തി.














































