ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ ഹൃദയധമനികളിൽ വീണ്ടും തടസ്സം; സങ്കീർണ്ണമായ കേസ് വിജയകരമായി കൈകാര്യം ചെയ്ത് അൽ ഖിസൈസ് ആസ്റ്റർ മെഡിക്കൽ ടീം.
ദുബായ്, യുഎഇ: സങ്കീർണ്ണവും അതീവ അപകടസാധ്യതയുള്ളതുമായ ഹൃദ്രോഗവുമായി പ്രവേശിപ്പിക്കപ്പെട്ട 32കാരിയായ പാകിസ്ഥാൻ സ്വദേശിക്ക് ദുബായ് അൽ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ വിജയകരമായ റീഡോ കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റിങ്ങ് ശസ്ത്രക്രിയ പൂർത്തിയാക്കി. ദുബായിൽ താമസിക്കുന്ന മഹ്പാര അഷ്റഫ് എന്ന യുവതിയിലാണ് ഹൃദയമിടിപ്പോടെ തന്നെ നടത്തുന്ന അപൂർവ്വ ബീറ്റിങ്ങ് ഹാർട്ട് റീഡോ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആറ് മാസം മുൻപ് മറ്റൊരു ആശുപത്രിയിൽ വെച്ച് ഇവർ ആദ്യ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊഴുപ്പ്, ഗുരുതരമായ കൊറോണറി ആർട്ടറി രോഗം എന്നിവയുൾപ്പെടെ വിവിധ രോഗാവസ്ഥകൾ മഹ്പാരയ്ക്ക് ഉണ്ടായിരുന്നു. 2025 മേയിൽ ഇവരുടെ ഹൃദയധമനികളിലൊന്നിൽ സ്റ്റെന്റ് നടപടിക്രമവും 2025 ജൂണിൽ പാകിസ്ഥാനിൽ വെച്ച് ബൈപ്പാസ് ശസ്ത്രക്രിയയും പൂർത്തിയാക്കിയിരുന്നു. എന്നാൽ തുടർന്ന് ദുബായിൽ തിരിച്ചെത്തിയ ഇവർക്ക് വീണ്ടും കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അൽ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തത്.
ആശുപത്രിയിൽ നടത്തിയ ആവർത്തിച്ചുള്ള ആൻജിയോഗ്രാഫി പരിശോധനയിൽ, ഇവരുടെ ഹൃദയധമനികളിലും മുൻപ് ചെയ്ത ബൈപ്പാസ് ഗ്രാഫ്റ്റുകളിലും ഗുരുതരമായ പുതിയ തടസ്സങ്ങൾ കണ്ടെത്തുകയായിരുന്നു. മുൻപത്തെ ഗ്രാഫ്റ്റുകളിൽ ഒന്നുമാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. അടിയന്തിരമായി ചികിത്സിച്ചില്ലെങ്കിൽ വലിയ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന അസ്ഥിരമായ ആൻജീന അവസ്ഥയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയയിൽ ശരീരത്തിലെ പ്രധാന രക്തക്കുഴലുകൾ ഉപയോഗിച്ചിരുന്നതിനാൽ, പുതിയ ബൈപ്പാസുകൾ നിർമ്മിക്കാൻ അനുയോജ്യമായ രക്തക്കുഴലുകൾ കണ്ടെത്തുക എന്നതായിരുന്നു കാർഡിയാക് സർജിക്കൽ ടീം നേരിട്ട പ്രധാന വെല്ലുവിളി.
ആഗോളതലത്തിൽ ഇത്തരം ഹൃദയ ശസ്ത്രക്രിയകളിൽ വെറും 2 ശതമാനം മാത്രമാണ് റീഡോ-ബൈപ്പാസ് ശസ്ത്രക്രിയകൾ ആവശ്യമായി വരാറുള്ളത്. സാധാരണയായി ബൈപ്പാസ് ശസ്ത്രക്രിയകൾ 70 മുതൽ 80 ശതമാനം വരെ പുരുഷന്മാരിലാണ് കാണപ്പെടാറുള്ളത്. സ്ത്രീകളിൽ ഇത് 20 മുതൽ 30 ശതമാനം വരെ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആർത്തവവിരാമത്തിന് മുൻപുള്ള ഈസ്ട്രജൻ ഹോർമോണിന്റെ സംരക്ഷണം ഉള്ളതിനാലാണ് സ്ത്രീകളിൽ ഇത് കുറയുന്നത്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണ്ണതകളും അപകടസാധ്യതകളും കൂടുതലായിരിക്കും. വെറും ആറ് മാസത്തിനുള്ളിൽ ഒരു യുവതിയിൽ അടിയന്തിരമായി രണ്ടാമത് ബൈപ്പാസ് ചെയ്യേണ്ടി വന്നു എന്നത് ഈ കേസിനെ മെഡിക്കൽ രംഗത്ത് ഏറെ അപൂർവ്വമാക്കുന്നു.
“ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കേസായിരുന്നു,” ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസിലെ കൺസൾട്ടന്റ് കാർഡിയോത്തൊറാസിക് സർജൻ ഡോ. സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. “ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാമതൊരു ബൈപ്പാസ് ശസ്ത്രക്രിയ ഹൃദയമിടിപ്പോടെ ചെയ്യുന്നത് ഉയർന്ന വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഒന്നാണ്. രോഗിയുടെ മുൻകാല ഗ്രാഫ്റ്റുകളുടെ സാന്നിധ്യവും അസ്ഥിരമായ ആരോഗ്യസ്ഥിതിയും വെല്ലുവിളി കൂട്ടി. എന്നാൽ ഞങ്ങളുടെ മെഡിക്കൽ സംഘം ഓരോ ഘട്ടവും കൃത്യമായി ആസൂത്രണം ചെയ്ത് നാല് പുതിയ ഗ്രാഫ്റ്റുകൾ വിജയകരമായി പൂർത്തിയാക്കി.”
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗിയുടെ ആരോഗ്യം അതിവേഗം വീണ്ടെടുക്കാൻ സാധിച്ചതായി കൺസൾട്ടന്റ് കാർഡിയോത്തൊറാസിക്ക് സർജൻ ഡോ. ശിപ്ര ശ്രീവാസ്തവ വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവ കാരണം ചെറുപ്പക്കാരിലും ഹൃദ്രോഗങ്ങൾ വർദ്ധിച്ചുവരുന്ന ആശങ്കാജനകമായ അവസ്ഥയിലേക്കാണ് ഈ കേസ് വിരൽ ചൂണ്ടുന്നതെന്ന് സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ റഹൂഫ് മാലിക്ക് ഓർമ്മിപ്പിച്ചു. കൃത്യമായ തുടർപരിശോധനകളുടെ പ്രാധാന്യവും ടീം അധിഷ്ഠിത സമീപനത്തിലൂടെ ഇത്തരം ഉയർന്ന അപകടസാധ്യതയുള്ള കേസുകൾ വിജയകരമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ജീവൻ രക്ഷിച്ച ആസ്റ്റർ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും മഹ്പാര അഷ്റഫ് നന്ദി അറിയിച്ചു. ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും നെഞ്ചുവേദന വന്നപ്പോൾ കടുത്ത ആശങ്കയിലായിരുന്നുവെന്നും എന്നാൽ ആസ്റ്ററിലെ കാർഡിയാക് ടീം തികഞ്ഞ ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയുമാണ് തന്നെ പരിചരിച്ചതെന്നും അവർ പറഞ്ഞു. സങ്കീർണ്ണമായ കേസുകളിൽ പോലും മികച്ച ചികിത്സ ഉറപ്പാക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഈ വിജയത്തിലൂടെ അൽ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റൽ തെളിയിച്ചിരിക്കുകയാണ്.















































