ദുബായ്: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്ന വികസനോന്മുഖ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.
കൂടിക്കാഴ്ചയിൽ കേരളത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധത ഡോ. ആസാദ് മൂപ്പൻ ആവർത്തിച്ചു. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസര സൃഷ്ടി, ഹെൽത്ത് കെയർ ടെക്നോളജി, മെഡിക്കൽ ടൂറിസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കേരളം ആസ്റ്ററിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണെന്നും രാജ്യത്തിനകത്തും വിദേശത്തും ശ്രദ്ധേയമായ സേവനം കാഴ്ചവയ്ക്കുന്ന മികച്ച ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന്റെ വലിയ ശക്തിയാണെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കാളികളാകാൻ ആസ്റ്റർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതി
ആസ്റ്ററും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തിന് ശേഷം രൂപംകൊള്ളുന്ന സംയുക്ത ആരോഗ്യ ശൃംഖലയുടെ കീഴിൽ കേരളത്തിൽ 4,575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. അത്യാധുനിക ടെർഷ്യറി, ക്വാട്ടേണറി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന രാജ്യത്തെ ശക്തമായ ആരോഗ്യ ശൃംഖലകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
വരാനിരിക്കുന്ന വർഷങ്ങളിൽ കേരളത്തിൽ 1,315 പുതിയ കിടക്കകൾ കൂടി കൂട്ടിച്ചേർക്കുന്നതിനായി 1,661 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനും പദ്ധതിയുണ്ട്. നിലവിൽ 18,400-ലധികം ആരോഗ്യ പ്രവർത്തകർക്ക് തൊഴിൽ നൽകുന്ന ഗ്രൂപ്പ്, ഈ വികസന പദ്ധതികളുടെ ഭാഗമായി ഏകദേശം 7,900 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് അറിയിച്ചു.
ആസ്റ്റർ മാത്രം സംസ്ഥാനത്ത് 834 പുതിയ കിടക്കകൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇതിൽ തിരുവനന്തപുരം നഗരത്തിൽ ആരംഭിക്കാനിരിക്കുന്ന 454 കിടക്കകളുള്ള ആസ്റ്റർ ആശുപത്രിയും ഉൾപ്പെടുന്നു. ഇത് തെക്കൻ കേരളത്തിലെ ആരോഗ്യ സേവന രംഗത്തിന് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.
ജീവകാരുണ്യ പ്രവർത്തനങ്ങളും കമ്മ്യൂണിറ്റി കെയറും
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള
ആസ്റ്ററിന്റെ പ്രതിബദ്ധത ഡോ. മൂപ്പൻ ആവർത്തിച്ചു.
വയനാട്ടിലുണ്ടായ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെയുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ
‘ആസ്റ്റർ വോളന്റിയർമാർ’ സജീവ പങ്കുവഹിച്ചിരുന്നു. കമ്മ്യൂണിറ്റി വികസന, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാർഷിക
വികസന കമ്മ്യൂണിറ്റി വികസന മന്ത്രി സിദ്ദിഖ് നൽകിയ പിന്തുണയ്ക്കും താല്പര്യത്തിനും ഡോ. ആസാദ് മൂപ്പൻ നന്ദി അറിയിച്ചു.
ആസ്റ്റർ കാൻസർ കെയർ ഇനിഷ്യേറ്റീവ്
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക കാൻസർ ചികിത്സാ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി 120 കോടി രൂപയുടെ കാൻസർ കെയർ സി.എസ്.ആർ പദ്ധതിയും ആസ്റ്റർ നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി വയനാട്ടിൽ അത്യാധുനിക ലീനിയർ ആക്സിലറേറ്റർ സ്ഥാപിക്കുമെന്ന് ഡോ. മൂപ്പൻ അറിയിച്ചു.
ഇതിലൂടെ പിന്നാക്ക മേഖലകളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട റേഡിയേഷൻ തെറാപ്പി സേവനങ്ങൾ ലഭ്യമാകുകയും ചികിത്സയ്ക്കായി ദൂരയാത്ര ചെയ്യേണ്ട സാഹചര്യം കുറയുകയും ചെയ്യും. സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികൾ നേരിടുന്ന ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് മുഖ്യമന്ത്രി നൽകുന്ന പ്രാധാന്യത്തിന് നന്ദി അറിയിച്ച ഡോ. ആസാദ് മൂപ്പൻ, സംസ്ഥാനത്തിന്റെ വളർച്ചയിലും ആരോഗ്യ മേഖലയിലെ പുരോഗതിയിലും ആസ്റ്റർ തുടർന്നും പങ്കാളിയാകുമെന്ന് വ്യക്തമാക്കി.














































