ദുബൈ: കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്മെന്റ് (DGHR) ‘അവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതി വീണ്ടും നടപ്പാക്കുന്നു. ജൂൺ 29 മുതൽ സെപ്റ്റംബർ 10 വരെ പ്രാബല്യത്തിലിരിക്കുന്ന പുതിയ സമയക്രമം ജീവനക്കാർക്ക് ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവസരമൊരുക്കും.
പുതിയ പദ്ധതിപ്രകാരം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ട് വ്യത്യസ്ത പ്രവൃത്തി സമയക്രമങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ കഴിയും. ആദ്യ ഗ്രൂപ്പിലുള്ളവർ തിങ്കൾ മുതൽ വ്യാഴം വരെ ദിവസവും ഏഴ് മണിക്കൂറും വെള്ളിയാഴ്ച നാല് മണിക്കൂർ 30 മിനിറ്റും ജോലി ചെയ്യും. രണ്ടാം ഗ്രൂപ്പിലുള്ളവർ തിങ്കൾ മുതൽ വ്യാഴം വരെ ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്യുകയും വെള്ളിയാഴ്ച പൂർണ അവധി ലഭിക്കുകയും ചെയ്യും.
സർക്കാർ സേവനങ്ങൾക്ക് തടസ്സം നേരിടാതെയാണ് പുതിയ സംവിധാനം നടപ്പാക്കുക. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തന ആവശ്യങ്ങൾ പരിഗണിച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യവും ഫ്ലെക്സിബിൾ ജോലി സമയവും അനുവദിക്കാനുള്ള അധികാരം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കുണ്ടാകും.
2026ലെ ‘ഇയർ ഓഫ് ഫാമിലി’ പദ്ധതിയുടെ ലക്ഷ്യങ്ങൾ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരമൊരുക്കുന്നതിലൂടെ ജീവനക്കാരുടെ മാനസികാരോഗ്യവും ജോലിയിലെ ഉൽപാദനക്ഷമതയും വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വേനൽക്കാലത്ത് ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ദുബൈ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ‘അവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതി തുടർച്ചയായി നടപ്പാക്കിവരുന്നത്.















