102 നാമനിർദേശങ്ങളിൽ നിന്ന് കർശന മൂല്യനിർണയത്തിലൂടെ വിജയികളെ കണ്ടെത്തി; എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസ് വിഭാഗത്തിന് മികച്ച കോർപ്പറേറ്റ് പുരസ്കാരം
ദുബായ്: ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) 2025-2026 വർഷത്തെ മികച്ച സ്ഥാപന-വ്യക്തിഗത മികവുകളെ ആദരിക്കുന്നതിനുള്ള 14-ാമത് ‘ബാനർ ഓഫ് എക്സലൻസ്’ അവാർഡുകൾ പ്രഖ്യാപിച്ചു. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ യുഎഇ ഉദ്യോഗസ്ഥരും പ്രവാസി സമൂഹത്തിലെ വിവിധ പ്രതിനിധികളും പങ്കെടുത്തു.



കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബുഹുമൈദ്, ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ്, എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ലീഗൽ അഫയേഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറലുമായ ഡോ. ലുവൈ മുഹമ്മദ് ബെൽഹൗൽ എന്നിവരടക്കം ദുബൈ ഭരണസിരകേന്ദ്രങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുരൂറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വിജയികൾക്ക് പിന്തുണയുമായി വേദിയിലെത്തി.
ദുബൈ ഗവൺമെന്റിന്റെ ഉയർന്ന പ്രവർത്തന നിലവാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ അവാർഡ് സുതാര്യത. 14 സ്ഥാപന വിഭാഗങ്ങളിലും 17 വ്യക്തിഗത വിഭാഗങ്ങളിലുമായി ആകെ 102 നാമനിർദേശങ്ങളാണ് അവാർഡിനായി ലഭത്തിയത്. 14 വിദഗ്ധരടങ്ങിയ ജൂറി 125 മണിക്കൂറിലധികം നീണ്ട കൃത്യവും വസ്തുനിഷ്ഠവുമായ മൂല്യനിർണയ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള 55 വ്യക്തിഗത ജേതാക്കൾക്ക് പുറമെ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒൻപത് പേർക്ക് പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
ജിഡിആർഎഫ്എയിൽ സേവനമനുഷ്ഠിച്ച ശേഷം മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിർണായക പദവികളിലേക്ക് മാറിയ നാല് സ്വദേശി പ്രതിഭകളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചത് ശ്രദ്ധേയമായി. മികച്ച ഉദ്യോഗസ്ഥരെയും പ്രൊഫഷണലുകളെയും വാർത്തെടുക്കുന്നതിൽ ജിഡിആർഎഫ്എ എന്ന സർക്കാർ സംവിധാനം വഹിക്കുന്ന മാതൃകാപരമായ പങ്കിന്റെ സാക്ഷ്യപത്രമായി ഈ ആദരം മാറി.
മികവ് എന്നത് കേവലം താൽക്കാലികമായ ലക്ഷ്യമല്ല, മറിച്ച് ഭാവിയെ ലക്ഷ്യമിട്ടുള്ള സുസ്ഥിരമായ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തന ശൈലിയാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ചടങ്ങിൽ വ്യക്തമാക്കി. പുതുമയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യവിഭവശേഷിയെ ശക്തിപ്പെടുത്തുന്നതാണ് യഥാർഥ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഏറ്റവും മികച്ച കോർപ്പറേറ്റ് പുരസ്കാരമായ ‘ബാനർ ഓഫ് എക്സലൻസ്’ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസ് സെക്ടർ സ്വന്തമാക്കി. വേഗതയേറിയതും ഏകോപിതവുമായ സേവന സംവിധാനമാണ് ഈ വിഭാഗത്തെ നേട്ടത്തിന് അർഹമാക്കിയത്. ഇതോടൊപ്പം ഹ്യൂമൻ റിസോഴ്സ്-ഫിനാൻസ്, ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കടൽ-കര അതിർത്തി പോർട്ടുകൾ, വിമാനത്താവള കാര്യ വിഭാഗം, ഡിജിറ്റൽ സർവീസസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും അതത് മേഖലകളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന് കീഴിൽ, പൊതുജന സേവന മേഖലകളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച നിലവാരം പുലർത്താനാണ് ദുബൈ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജിഡിആർഎഫ്എ നടപ്പിലാക്കുന്ന നൂതന ഡിജിറ്റൽ പരിഷ്‌കരണങ്ങൾ സ്വദേശികൾക്കും പ്രവാസികൾക്കും നിക്ഷേപകർക്കും ഒരുപോലെ വേഗത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുന്നു.















































