ലഹരിമരുന്നുകളുടെ വ്യാപനവും അപകടസാധ്യതയും തടഞ്ഞ് സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
അബുദാബി, ജൂലൈ 5, 2026 — സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന ലഹരിമരുന്ന് വിപത്തിനെതിരെ ശക്തമായ പ്രതിരോധവുമായി അബുദാബി പൊലീസ്. ‘ലഹരിമരുന്നിനെതിരെ ഒരുമിക്കണം’ എന്ന ആഹ്വാനവുമായി വിപുലമായ പുതിയ ദേശീയ ബോധവൽക്കരണ ക്യാമ്പയിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു.
ലഹരിമരുന്നുകളുടെ കള്ളക്കടത്തും വിപണനവും തടയുന്നതിനൊപ്പം, അതിന്റെ മാരകമായ അപകടസാധ്യതകളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരിൽ ബോധവൽക്കരണം ശക്തമാക്കുകയാണ് ഈ ദേശീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലഹരി മാഫിയകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം യുവാക്കളെയും വിദ്യാർത്ഥികളെയും ഇതിന്റെ കെണിയിൽ പെടാതെ സംരക്ഷിക്കാൻ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
കുടുംബങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനും, സംശയസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കാനും അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഹരിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ യു.എ.ഇ സമൂഹത്തിന്റെ സുരക്ഷയും സാമ്പത്തിക-സാമൂഹിക സ്ഥിരതയും ദീർഘകാലത്തേക്ക് നിലനിർത്താൻ സാധിക്കൂ എന്ന് കാമ്പയിൻ വിശദീകരിച്ചുകൊണ്ട് പൊലീസ് ഓർമ്മിപ്പിച്ചു.
വിവിധ ഭാഷകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പൊതുവിടങ്ങളിലെ ഡിജിറ്റൽ സ്ക്രീനുകൾ വഴിയും ക്യാമ്പയിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. ലഹരിക്ക് അടിമപ്പെട്ടവർക്ക് കൃത്യമായ ചികിത്സയും പുനരധിവാസവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമായി അധികൃതർ പങ്കുവെക്കുന്നുണ്ട്.















