വേനലവധിക്ക് നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കുക; പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അൽ അവിറിലെ കേന്ദ്രത്തിലേക്ക് കണ്ടുകെട്ടും.
ദുബായ്, യു.എ.ഇ — വേനലവധി കാലത്ത് ദീർഘദൂര യാത്രകൾക്കും നാട്ടിലേക്കും പോകുന്ന താമസക്കാർ പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ അശ്രദ്ധമായി ഉപേക്ഷിക്കരുതെന്ന് ദുബായ് മുൻസിപ്പാലിറ്റിയുടെ കർശന മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
ദീർഘനാളായി പൊതുസ്ഥലങ്ങളിലും റോഡരികുകളിലും വൃത്തിയാക്കാതെ കിടക്കുന്ന വാഹനങ്ങൾ ദുബായിലെ നഗരഭംഗിയെയും പൊതുശുചിത്വത്തെയും ബാധിക്കുന്നതിനാലാണ് മുൻസിപ്പാലിറ്റി നടപടികൾ ശക്തമാക്കുന്നത്. അവധിക്കാലത്ത് യാത്ര പോകുന്നതിന് മുൻപ് വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അഞ്ച് പ്രധാന നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു.
മുൻസിപ്പാലിറ്റി നിർദേശിക്കുന്ന 5 കാര്യങ്ങൾ
- വാഹനം വൃത്തിയാക്കുക: ദീർഘനാൾ പാർക്ക് ചെയ്യുന്നതിന് മുൻപ് വാഹനം പൂർണ്ണമായും വൃത്തിയാക്കി പൊടിപടലങ്ങൾ കയറാത്ത രീതിയിലാക്കുക.
- അനുയോജ്യമായ പാർക്കിങ്: അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക.
- വിജനമായ സ്ഥലങ്ങൾ ഒഴിവാക്കുക: വിജനമായ പ്രദേശങ്ങളിലോ തുറന്ന മണൽ തിട്ടകളിലോ വാഹനം ഉപേക്ഷിക്കരുത്.
- സ്ഥിരമായ അറ്റകുറ്റപ്പണി: വാഹനത്തിന്റെ വാർഷിക ശുചീകരണ പ്രവർത്തനങ്ങളും കൃത്യമായ മെയിന്റനൻസും ഉറപ്പാക്കുക.
- പ്രൊട്ടക്റ്റീവ് കവറുകൾ: ഗുണനിലവാരമുള്ള കാർ കവറുകൾ ഉപയോഗിച്ച് വാഹനം സുരക്ഷിതമായി മൂടിയിടുക.
നോട്ടീസും കാർ കണ്ടുകെട്ടൽ നടപടികളും
റോഡുകൾ, പൊതു കാർ പാർക്കിങ് കേന്ദ്രങ്ങൾ, തുറസ്സായ മണൽ പ്രദേശങ്ങൾ എന്നിവടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി മുൻസിപ്പാലിറ്റിയുടെ പ്രത്യേക പരിശോധനാ സംഘങ്ങൾ വർഷം മുഴുവൻ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരത്തിൽ കണ്ടെത്തുന്ന വാഹനങ്ങളുടെ സ്ഥിതിയും അവ കിടക്കുന്ന സ്ഥലവും പരിഗണിച്ച് ആദ്യഘട്ടത്തിൽ വിൻഡ്ഷീൽഡിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കും. സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ച് 3 മുതൽ 15 ദിവസം വരെയാണ് ഈ നോട്ടീസ് കാലാവധി.
ഔദ്യോഗിക നടപടിക്രമം: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) സഹായത്തോടെ വാഹന ഉടമകളെ കണ്ടെത്തുകയും അവർക്ക് മൊബൈൽ സന്ദേശം (SMS) വഴി മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഈ കാലാവധി കഴിഞ്ഞിട്ടും ഉടമകൾ എത്തി വാഹനം മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്യാത്ത പക്ഷം ഇവ അൽ അവിറിലെ മുൻസിപ്പാലിറ്റിയുടെ വെഹിക്കിൾ ഇംപൗണ്ട് യാർഡിലേക്ക് മാറ്റും.
പിഴ തുകയായ 500 ദിർഹത്തിന് പുറമെ വാഹനം ടൗൺ ചെയ്ത് മാറ്റുന്നതിനുള്ള അധിക ചാർജുകളും നൽകിയാൽ മാത്രമേ ഉടമയ്ക്ക് വാഹനം തിരികെ ലഭിക്കൂ.
നീന്തൽക്കുളങ്ങൾക്കായുള്ള സുരക്ഷാ നിർദേശം
വേനലവധി കണക്കിലെടുത്ത് വീടുകളിലെ സ്വകാര്യ നീന്തൽക്കുളങ്ങൾ (Private Swimming Pools) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും മുൻസിപ്പാലിറ്റി സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ നീന്തുമ്പോൾ മുതിർന്നവരുടെ നിരന്തരമായ ശ്രദ്ധ ഉണ്ടായിരിക്കണം. ഈ സമയങ്ങളിൽ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി ശ്രദ്ധ തിരിക്കരുതെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും നിരീക്ഷണം വേണമെന്നും ദുബായ് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു.















