ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിറ്റ് മേഖല കേന്ദ്രീകരിച്ച് നടന്ന രഹസ്യാന്വേഷണ ഒപ്പറേഷനൊടുവിലാണ് പിടിയിലായത്.
ദുബായ് : അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ പ്രധാനിയെ 45 ദിവസത്തെ തിരച്ചിലിനൊടുവിൽ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിൽ സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ നീക്കത്തിലൂടെയാണ് വലയിലാക്കിയത്.
വിവിധ രാജ്യങ്ങളുടെ റെഡ് കോർണർ നോട്ടീസിലുള്ള പ്രതി, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്കും വിശ്രമ കേന്ദ്രങ്ങളും മറയാക്കിയായിരുന്നു ഇയാൾ ആഴ്ചകളോളം അവിടെ തങ്ങിയത്.
ലഹരി സംഘങ്ങളുടെ പുതിയ തന്ത്രങ്ങളെ പ്രതിരോധിക്കാൻ പോലീസിന്റെ രഹസ്യാന്വേഷണ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സജ്ജമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.
“ലഹരി കടത്തുകാർ ഉപയോഗിക്കുന്ന പുതിയ ശൈലികളും തന്ത്രങ്ങളും നിരീക്ഷിച്ച് തകർക്കാൻ ദുബായ് പോലീസ് പൂർണ്ണ സജ്ജമാണ്. സമൂഹത്തെ ലഹരിമുക്തമാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരും,” ദുബായ് പോലീസ് അറിയിച്ചു.
പിടിയിലായ പ്രതിക്കെതിരെയുള്ള തുടർ നടപടികളും വിട്ടുകൊടുക്കൽ (extradition) നടപടികളും അന്താരാഷ്ട്ര പോലീസ് ഏജൻസികളുമായി ചേർന്ന് നടന്നുവരികയാണ്.












