തിരുവനന്തപുരം: സംസ്ഥാന മാനസികാരോഗ്യ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നയത്തിന്റെ കരട് തയ്യാറാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടികൾ വേഗത്തിലാക്കുന്നതിനും തീരുമാനമായത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രതിരോധം, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവരുടെ മാനസികാരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമഗ്ര നയമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നയം നടപ്പാക്കാനാണ് തീരുമാനം. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൗൺസിലിംഗ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും യോഗം നിർദേശിച്ചു.
യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത ആർ.എൽ., സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി പ്രതിനിധികൾ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവ ഉൾക്കൊള്ളുന്ന ദീർഘകാല പ്രവർത്തനരേഖയാണ് പുതിയ മാനസികാരോഗ്യ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.










