ഓട്ടിസം, വിഷാദരോഗം, മസ്തിഷ്കാഘാതം എന്നിവയ്ക്ക് ആധുനിക ന്യൂറോസയൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അബുദാബിയിൽ ക്ലിനിക്കൽ ഗവേഷണം ആരംഭിക്കുന്നു.
അബുദാബി, സെപ്റ്റംബർ 14, 2026 : മാനസികാരോഗ്യ ചികിത്സാ രംഗത്ത് പുതിയ വഴിത്തിരിവ് ലക്ഷ്യമിട്ട് അബുദാബിയിലെ പ്രമുഖ മാനസികാരോഗ്യ ശൃംഖലയായ ‘സകീന’ അമേരിക്കൻ മെഡിക്കൽ സാങ്കേതികവിദ്യ കമ്പനിയായ പീക്ക്‌ലോജിക്കുമായി തന്ത്രപ്രധാന സഹകരണ കരാറിലെത്തി. പ്യുവർഹെൽത്ത് ഗ്രൂപ്പിന് കീഴിലുള്ള സെഹയുടെ (SEHA) ഭാഗമാണ് സകീന.
മസ്തിഷ്ക തരംഗങ്ങളെ കൃത്യമായി നിരീക്ഷിച്ച് നടത്തുന്ന ‘പേഴ്സണലൈസ്ഡ് റിപ്പറ്റേറ്റീവ് ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ’ (PrTMS) രീതിയുടെ ഫലപ്രാപ്തി സംബന്ധിച്ച് സമഗ്ര ക്ലിനിക്കൽ ഗവേഷണം നടത്താനാണ് ധാരണ. പീക്ക്‌ലോജിക്കിന്റെ സ്പെക്ട്രൽ ഇലക്ട്രോഎൻസെഫലോഗ്രാം (sEEG) വിശകലന സംവിധാനങ്ങൾ ഇതിനായി വിനിയോഗിക്കും.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), മേജർ ഡിപ്രസീവ് ഡിസോർഡർ (MDD), തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങൾ (Traumatic Brain Injury), കൺകഷൻ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനപ്പെടുക.
നിലവിൽ സകീനയുടെ ആശുപത്രികളിൽ സാധാരണ ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ (TMS) ചികിത്സ ലഭ്യമാണ്. മരുന്നുകളോട് പ്രതികരിക്കാത്ത വിഷാദരോഗികൾക്ക് ശസ്ത്രക്രിയകളോ പാർശ്വഫലങ്ങളോ ഇല്ലാതെ നൽകുന്ന ഫലപ്രദമായ രീതിയാണിത്. എന്നാൽ, ഓരോ രോഗിയുടെയും തലച്ചോറിലെ തരംഗ വ്യതിയാനങ്ങൾ വിശകലനം ചെയ്ത് വ്യക്തിഗതമായി കാന്തിക തരംഗങ്ങൾ നൽകുന്നതിലൂടെ ചികിത്സയുടെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കരാറിന്റെ ഭാഗമായി പീക്ക്‌ലോജിക്കിന്റെ സോഫ്റ്റ്‌വെയർ ടൂളുകളും അത്യാധുനിക സങ്കേതങ്ങളും ഉപയോഗിക്കുന്നതിന് യുഎഇയിലെ മെഡിക്കൽ സംഘത്തിന് പ്രത്യേക പരിശീലനം നൽകും. ഇത് രാജ്യത്തെ ആരോഗ്യമേഖലയിലെ വൈജ്ഞാനിക കൈമാറ്റത്തിനും ശാസ്ത്രീയ ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകും.
യുഎഇയിലേക്ക് ഏറ്റവും പുതിയ ന്യൂറോസയൻസ് മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് സകീന സിഇഒ ഡോ. സൈൻ അലി അൽ യാഫായി വ്യക്തമാക്കി. സങ്കീർണ്ണമായ നാഡീ-മാനസിക പ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് വ്യക്തിഗതവും കൃത്യവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടിസം ബാധിച്ചവരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുമെന്ന് പീക്ക്‌ലോജിക് സ്ഥാപകനും സിഇഒയുമായ ഡോ. കെവിൻ ടി. മർഫി പറഞ്ഞു. സകീനയിലെ വിദഗ്ധ ഡോക്ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയുടെ കർശനമായ ക്ലിനിക്കൽ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഗവേഷണങ്ങളുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാകും ചികിത്സാ രീതി കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുക.










