മെട്രോയും ബസുകളും മുന്നിൽ; പ്രതിദിന യാത്രക്കാരുടെ ശരാശരി 19 ലക്ഷത്തിലേക്ക് അടുക്കുന്നു
ദുബായ്, ഓഗസ്റ്റ് 2, 2026:2026-ന്റെ ആദ്യ ആറു മാസങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ, ടാക്സികൾ, പങ്കിട്ട യാത്ര മാർഗ്ഗങ്ങൾ (shared mobility) എന്നിവ ഉപയോഗിച്ചത് 34.81 കോടി (348.1 ദശലക്ഷം) യാത്രക്കാർ. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 19 ലക്ഷത്തോളം ആളുകളാണ് ദുബായിലെ വിവിധ പൊതുഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കുന്നത്.

ദുബായിൽ വാഹനം ഉപയോഗിക്കുന്ന ശീലങ്ങളിൽ വലിയ മാറ്റമാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2006-ൽ ആകെ യാത്രകളുടെ 6 ശതമാനം മാത്രമായിരുന്ന പൊതുഗതാഗത പങ്കാളിത്തം 2025 അവസാനത്തോടെ 22.3 ശതമാനമായി ഉയർന്നിരുന്നു. ‘ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ’, ‘ദുബായ് ഇക്കണോമിക് അജണ്ട D33’ എന്നിവയുടെ ഭാഗമായി 2030-ഓടെ ഇത് 25 ശതമാനത്തിലെത്തിക്കുകയാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്.
ആകെ യാത്രക്കാരുടെ 39.2 ശതമാനവും ആശ്രയിച്ച ദുബായ് മെട്രോ തന്നെയാണ് ഗതാഗത ശൃംഖലയുടെ പ്രധാന നട്ടെല്ലായി തുടരുന്നത്. ടാക്സികൾ 25.5 ശതമാനവും പബ്ലിക് ബസുകൾ 24.4 ശതമാനവും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. ഈ മൂന്ന് മാർഗ്ഗങ്ങൾ മാത്രം ആകെ യാത്രകളുടെ 89 ശതമാനവും കൈകാര്യം ചെയ്തു.
വർഷത്തിലെ ആദ്യ മാസമായ ജനുവരിയിലാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്—7.34 കോടി ആളുകൾ. തുടർന്നുള്ള മാസങ്ങളിൽ 4.9 കോടി മുതൽ 6.6 കോടി വരെയായിരുന്നു പ്രതിമാസ കണക്ക്.y

സുസ്ഥിരവും ആധുനികവുമായ ഗതാഗത ശൃംഖല നിർമ്മിക്കുന്നതിനായുള്ള ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി.
“പൊതുഗതാഗതം ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പാക്കി മാറ്റാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനം, സേവന മികവ്, വിവിധ ഗതാഗത മാർഗ്ഗങ്ങളുടെ സംയോജനം എന്നിവയിലൂടെ ദുബായിയെ ലോകത്തിന് തന്നെ മാതൃകയാക്കുകയാണ് ഞങ്ങൾ,” അൽ തായർ പറഞ്ഞു.
മെട്രോ, ബസ് സർവീസുകളിലെ കണക്കുകൾ

ആദ്യ ആറു മാസങ്ങളിൽ റെഡ്, ഗ്രീൻ ലൈനുകളിലായി 13.65 കോടി ആളുകളാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്തത്. രണ്ട് ലൈനുകളും സംഗമിക്കുന്ന ബർജുമാൻ സ്റ്റേഷൻ (84 ലക്ഷം യാത്രക്കാർ), യൂണിയൻ സ്റ്റേഷൻ (65 ലക്ഷം) എന്നിവയാണ് ഏറ്റവും തിരക്കേറിയ ഹബ്ബുകൾ.
റെഡ് ലൈനിൽ അൽ റിഗ്ഗ (64 ലക്ഷം), മോൾ ഓഫ് ദി എമിറേറ്റ്സ് (52 ലക്ഷം), ബിസിനസ് ബേ (50 ലക്ഷം) എന്നീ സ്റ്റേഷനുകൾ മുൻപന്തിയിലെത്തി. ഗ്രീൻ ലൈനിൽ ഷറഫ് ഡി.ജി സ്റ്റേഷനാണ് (49 ലക്ഷം) ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്. ബനിയാസ് സ്ക്വയർ (38 ലക്ഷം), സ്റ്റേഡിയം (37 ലക്ഷം) എന്നിവ തൊട്ടുപിന്നിലുണ്ട്.

ബസ് സർവീസുകൾ 8.51 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പരിസ്ഥിതി സൗഹൃദ യൂറോ-6 നിലവാരത്തിലുള്ള 637 പുതിയ ബസുകൾ ആർ.ടി.എ നിരത്തിലിറക്കി വരികയാണ്. ഇതിൽ 40 എണ്ണം പൂർണ്ണമായും ഇലക്ട്രിക് ബസുകളാണ്. 2050-ഓടെ പൊതുഗതാഗത ബസുകൾ പൂർണ്ണമായും ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്.
ടാക്സികളും മറ്റ് യാത്രാ മാർഗ്ഗങ്ങളും
ദുബായിലെ ടാക്സികളിൽ 8.89 കോടി ആളുകൾ സഞ്ചരിച്ചപ്പോൾ ലിമോസിൻ സർവീസുകൾ 57 ലക്ഷം യാത്രക്കാർ ഉപയോഗിച്ചു. റൈഡ്-ഷെയറിംഗ് ആപ്പുകൾ, മണിക്കൂർ വാടക വാഹനങ്ങൾ, ആവശ്യാനുസൃത ബസുകൾ എന്നിവയുൾപ്പെടുന്ന ഷെയർഡ് മൊബിലിറ്റി മാർഗ്ഗങ്ങളിലൂടെ 2.57 കോടി യാത്രകൾ നടന്നു.
ദുബായ് ക്രീക്കിലെ പരമ്പരാഗത അബ്രകളും ഫെറികളും ഉൾപ്പെടുന്ന വാട്ടർ ട്രാൻസ്പോർട്ട് 81 ലക്ഷം പേരും ദുബായ് ട്രാം 38 ലക്ഷം പേരും ഉപയോഗപ്പെടുത്തി.

മെട്രോ ശൃംഖലയുടെ വികസനത്തിനായി 30 കിലോമീറ്റർ ദൈർഘ്യമുള്ള 14 സ്റ്റേഷനുകളടങ്ങുന്ന ബ്ലൂ ലൈൻ നിർമ്മാണം പുരോഗമിക്കുകയാണ്. കൂടാതെ 34 ശതകോടി ദിർഹം ചെലവിൽ 42 കിലോമീറ്റർ നീളമുള്ള പൂർണ്ണമായും ഭൂഗർഭ മെട്രോ ലൈനായ ‘ഗോൾഡ് ലൈനും’ അംഗീകാരം നേടിയിട്ടുണ്ട്. ഡ്രൈവറില്ലാ ടാക്സി പരീക്ഷണങ്ങൾക്ക് തുടക്കമിട്ട ആർ.ടി.എ, 2026 അവസാനത്തോടെ എയർ ടാക്സി വാണിജ്യ സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലുമാണ്.










