അപകടകരമായ പദാർത്ഥങ്ങളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, അടിയന്തര സാഹചര്യങ്ങളിലെ പ്രതിരോധം എന്നിവയിൽ അബുദാബി സിവിൽ ഡിഫൻസ് വിദഗ്ധ പരിശീലനം നൽകി.
അബുദാബി, ഓഗസ്റ്റ് 17, 2026:വ്യാവസായിക മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ തൊഴിലാളികൾക്കായി പ്രത്യേക അപകടകരമായ രാസവസ്തു സുരക്ഷാ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. കെമിക്കൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമാണ് പരിശീലനം നൽകിയത്.
അബുദാബി സെന്റർ ഫോർ ഹസാർഡസ് മെറ്റീരിയൽസ് മാനേജ്‌മെന്റും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായാണ് വ്യാവസായിക സ്ഥാപനത്തിൽ ശിൽപശാല സംഘടിപ്പിച്ചത്. രാസവസ്തുക്കളുടെ സുരക്ഷിതമായ സംഭരണം, ഗതാഗതം, ചോർച്ചയോ അപകടങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ എന്നിവയിൽ ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി.

ഐക്യരാഷ്ട്രസഭയുടെ വർഗ്ഗീകരണ പ്രകാരമുള്ള ഒൻപത് തരം അപകടകരമായ വസ്തുക്കളെ തിരിച്ചറിയാനും അവയുടെ ലേബലുകൾ മനസ്സിലാക്കാനും തൊഴിലാളികളെ പ്രാപ്തരാക്കി. കെമിക്കൽ സുരക്ഷാ ഡാറ്റാ ഷീറ്റുകൾ (SDS), ഗ്ലോബലി ഹാർമൊണൈസ്ഡ് സിസ്റ്റം (GHS) മാനദണ്ഡങ്ങൾ എന്നിവ ശരിയായി വായിച്ചു മനസ്സിലാക്കുന്നതിന്റെ പ്രാധാന്യവും ശിൽപശാലയിൽ വിശദീകരിച്ചു.
സിവിൽ ഡിഫൻസ് പ്രതിനിധികൾ അടിയന്തര രക്ഷാപ്രവർത്തന ഗൈഡ്‌ബുക്ക് (ERG) ഉപയോഗിക്കേണ്ട രീതി, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ (PPE) ശരിയായ ഉപയോഗം, രാസവസ്തുക്കൾ ശരീരത്തിൽ പറ്റിപ്പിടിച്ചാലുള്ള ഡിസെൻഫെക്ഷൻ നടപടികൾ എന്നിവയിൽ ധാരണ നൽകി. പരസ്പരം വിരുദ്ധമായ രാസവസ്തുക്കൾ ഒരുമിച്ച് സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന തീപിടിത്തം, വിഷവാതക നിർഗ്ഗമനം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംഭരണ രീതികൾ നിർദ്ദേശിച്ചു.
വ്യവസായ ശാലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി നാശവും സാമ്പത്തിക നഷ്ടവും ഒഴിവാക്കുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും കൂടുതൽ വ്യാവസായിക മേഖലകളിലേക്ക് ഇത്തരം സുരക്ഷാ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.










