ത്രിശൂലി, രസുവ മേഖലകളിൽ ഡ്രോണുകളും 3D മാപ്പിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് സംയുക്ത ദൗത്യം
കാഠ്മണ്ഡു — നേപ്പാളിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് കാണാതായ ആറുപേരെ യുഎഇ രക്ഷാപ്രവർത്തക സംഘം കണ്ടെത്തി. പ്രളയക്കെടുതി രൂക്ഷമായ ത്രിശൂലി മേഖലയിൽ നടത്തിയ അതീവ സങ്കീർണമായ തെരച്ചിലിനൊടുവിലാണ് നേപ്പാൾ അധികൃതരുടെ സഹകരണത്തോടെ സംഘം ഇവരെ കണ്ടെത്തിയത്.
ദുരന്തം കനത്ത നാശം വിതച്ച രസുവ, ത്രിശൂലി എന്നീ മലയോര മേഖലകളിലാണ് യുഎഇ സെർച്ച് ആൻഡ് റെസ്ക്യൂ സംഘം നിലവിൽ ക്യാമ്പ് ചെയ്യുന്നത്. മലയിടിച്ചിലും റോഡുകൾ തകർന്നതും കാരണം രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാതിരുന്ന ഇടങ്ങളിൽ അത്യാധുനിക ഉപകരണങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
ദുരന്തബാധിത പ്രദേശങ്ങളുടെ ത്രിമാന ഭൂപടം (3D Mapping) തത്സമയം തയ്യാറാക്കിയും ഡ്രോൺ നിരീക്ഷണത്തിലൂടെയുമാണ് ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നത്. നേപ്പാൾ ദുരന്തനിവാരണ സേനയുമായി പൂർണ്ണ ഏകോപനം ഉറപ്പാക്കിയാണ് എല്ലാ ഫീൽഡ് ദൗത്യങ്ങളും മുന്നോട്ടുപോകുന്നതെന്ന് യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമ്മൂദ് അൽ അഫാരി അറിയിച്ചു.
പ്രളയം ദുരിതം വിതച്ച ഗ്രാമങ്ങളിൽ അടിയന്തര ജീവൻരക്ഷാ ഉപകരണങ്ങളും അവശ്യ മരുന്നുകളും എത്തിക്കുന്നതിനുള്ള സമാന്തര റിലീഫ് പ്രവർത്തനങ്ങളും യുഎഇ സംഘം നടത്തുന്നുണ്ട്. കാണാതായ മറ്റുള്ളവർക്കായി മേഖലയിലെ നദീതീരങ്ങളിലും മലയിടുക്കുകളിലും തെരച്ചിൽ തുടരുകയാണ്.










