ബംഗളൂരു | UAE വാർത്ത
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൂടുതൽ ശക്തമാകുന്നു. മരണത്തിന് മുമ്പ് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചതാണ് പുതിയ ചോദ്യങ്ങൾക്ക് വഴിയൊരുക്കിയത്.
ഓഫീസിൽ നടക്കാനിരുന്ന റെയ്ഡ് തടയണമെന്നാവശ്യപ്പെട്ട് ജനുവരി 16ന് റോയി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജനുവരി 18ന് അദ്ദേഹം ഹരജി പിൻവലിച്ചു. 48 മണിക്കൂറുകൾക്കുശേഷം വാദം തുടങ്ങാനിരിക്കെ ഹരജി പിൻവലിച്ചതിന് പിന്നിലെ കാരണം എന്താണെന്നത് സംശയാസ്പദമായി തുടരുകയാണ്.
ഹരജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നോയെന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. ഹരജിയിൽ ഉദ്യോഗസ്ഥരുടെ അധികാരപരിധിയും പരിശോധനാ നടപടികളിലെ അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചി ആദായനികുതി ഉദ്യോഗസ്ഥർക്ക് ബംഗളൂരു പരിശോധന നടത്താൻ അധികാരമില്ലെന്ന വാദവും ഹരജിയിൽ ഉൾപ്പെടുത്തിയിരുന്നു.
പൊലീസ് കണ്ടെത്തിയത് വ്യക്തിഗത ഡയറിയല്ല, പ്രൊഫഷണൽ ഡയറിയാണെന്ന വിവരവും പുറത്തുവന്നു. വ്യാപാര ഇടപാടുകൾ, ലഭിക്കാനുള്ള പണം, രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്നിവ ഡയറിയിൽ ഉണ്ടെന്നാണ് സൂചന. റെയ്ഡ് നടന്ന ദിവസങ്ങളിൽ ഓഫീസ് പരിസരത്തെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന കാര്യവും അന്വേഷണവിധേയമാണ്.
സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് മേഖലയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. കുടുംബാംഗങ്ങളുടെ മൊഴികൾ പിന്നീട് രേഖപ്പെടുത്തും. കേരളത്തിൽ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ബംഗളൂരുവിലും റെയ്ഡ് നടന്നത്.
പ്രോട്ടോക്കോൾ അനുസരിച്ചാണ് പരിശോധന നടത്തിയതെന്ന് ഐ.ടി. ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറിയിച്ചു. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളുടെ പരിശോധനാഫലം ഉടൻ ലഭ്യമാകും.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നുണ്ടായ സമ്മർദമോ, മാനസിക വിഷമമോ മരണത്തിന് കാരണമായോ എന്നതടക്കം വിവിധ വശങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി. റോയി മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.










































