റാസൽഖൈമ: 19-ാമത് റാക് ഹാഫ് മരത്തണിന് ആവേശകരമായ സമാപനം. പുരുഷ വിഭാഗത്തിൽ കെനിയൻ താരം ജിയോഫ്രി കംവുറർ (58:14)യും വനിതാ വിഭാഗത്തിൽ ഇത്യോപ്യയുടെ അസ്മറെക് അനെലി (67:27)യും വിജയകിരീടം നേടി.
തദ്ദേശീയരും മലയാളികൾ ഉൾപ്പെടെ വിദേശികളുമായ 10,700-ലധികം പേർ വിവിധ വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു. കായിക പ്രേമികൾക്ക് ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ചാണ് അർധ മരത്തൺ സമാപിച്ചത്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ Ras Al Khaimah Tourism Development Authorityയുടെ നേതൃത്വത്തിൽ അൽ മർജാൻ ദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മത്സരം.
പുരുഷ വിഭാഗത്തിൽ ബഹ്റൈൻ താരം ബിർഹാനു ബാലിവ് (58:23), കെനിയയുടെ ജിഡിയോൻ റോണോ (58:38) എന്നിവർ യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. വനിതകളിൽ ഇത്യോപ്യയുടെ മെൽകനട്ട് വുഡു ഷറിവ് (67:27), ടാൻസാനിയയുടെ മഗ്ദലീന ശൗരി (67:32) എന്നിവർ രണ്ടാം, മൂന്നാം സ്ഥാനങ്ങൾ സ്വന്തമാക്കി.
വനിതാ ജേതാവായ അസ്മറെക് അനെലിയുടെ അരങ്ങേറ്റ മത്സരമായിരുന്നുവിത്. മൂന്ന് തവണ ലോക ചാമ്പ്യൻ പട്ടം നേടിയ ജിയോഫ്രി കംവുറർ റാക് മരത്തണിൽ തന്റെ മികവ് വീണ്ടും തെളിയിച്ചു.
ലോകത്തിലെ ഏറ്റവും വേഗമേറിയ അർധ മരത്തണുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന റാക് ഹാഫ് മരത്തണിൽ 2, 5, 10, 21.1 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു മത്സരം.
വിജയികൾക്ക് ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, റാക് ടി.ഡി.എ സി.ഇ.ഒ ഫിലിപ്പ ഹാരിസൺ, മർജാൻ സി.ഇ.ഒ അബ്ദുല്ല അൽ അബ്ദുലി എന്നിവർ ഉപഹാരങ്ങൾ നൽകി.










































