ദുബായ്: ബസുകളും ടാക്സികളും മാത്രം ഉപയോഗിക്കാനാവുന്ന പ്രത്യേക പാതകൾ ഉൾപ്പെടെ പൊതുഗതാഗത രംഗത്ത് വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നഗരത്തിലെ എട്ട് പ്രധാന മേഖലകളിൽ ട്രാക്ക് രഹിത ട്രാം സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യതാ പഠനവും ആരംഭിച്ചു.
ഈ വർഷം മാത്രം 13 കിലോമീറ്റർ നീളത്തിൽ ആറ് ഇടനാഴികൾ വികസിപ്പിക്കും. ഇതോടെ ബസ്-ടാക്സി പ്രത്യേക പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി ഉയരുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ അറിയിച്ചു.
ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയായിരിക്കും പുതിയ പാതകൾ. ഈ വഴികളിൽ ബസ്-ടാക്സികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അബദ്ധത്തിൽ സ്വകാര്യ വാഹനങ്ങൾ കടക്കാതിരിക്കാൻ പ്രത്യേക നിറങ്ങളാൽ റോഡുകൾ അടയാളപ്പെടുത്തും. നിയമലംഘനം നടത്തിയാൽ 600 ദിർഹം പിഴ ഈടാക്കും.
പുതിയ സംവിധാനത്തോടെ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം 10 ശതമാനം വരെ വർധിക്കുമെന്ന് ആർടിഎ പ്രതീക്ഷിക്കുന്നു. ബസുകളുടെ കൃത്യത 42 ശതമാനം മെച്ചപ്പെടുകയും യാത്രാസമയം 41 ശതമാനം കുറയുകയും ചെയ്യും.
ട്രാക്ക് രഹിത ട്രാം പദ്ധതി
എട്ട് മേഖലകളിൽ ‘വെർച്വൽ ട്രാക്ക്’ ഉപയോഗിച്ച് ഇലക്ട്രിക് ട്രാം സർവീസ് ആരംഭിക്കാനാണ് പദ്ധതി. അതിനൂതന ക്യാമറകൾ ഉപയോഗിച്ച് റോഡിൽ അടയാളപ്പെടുത്തിയ പാത പിന്തുടർന്നായിരിക്കും ട്രാം സഞ്ചാരം.
ഓരോ ട്രാമിലും 300 യാത്രക്കാരെ കയറ്റാനാകുന്ന മൂന്ന് കോച്ചുകൾ ഉണ്ടായിരിക്കും. പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററായിരിക്കുമ്പോഴും സാധാരണ സർവീസ് വേഗം 25 മുതൽ 60 കിലോമീറ്റർ വരെയായിരിക്കും.










































