ദുബായ്: “അൽഖൂസിൽ നിന്ന് പാലം കയറി ഊദ് മേത്ത ഭാഗത്തേക്ക് ഇറങ്ങുമ്പോൾ ഇടതുവശത്ത് രണ്ട് പള്ളികൾ കാണാം… അവിടെ പോയാൽ നോമ്പുതുറ ബിരിയാണി കഴിക്കാനും പൊതിഞ്ഞ് കൊണ്ടുപോകാനും ലഭിക്കും…” — ദുബായിലെ ഒരു വാട്സാപ് കൂട്ടായ്മയിൽ അടുത്തിടെ പ്രചരിച്ച ഈ ശബ്ദസന്ദേശം കേൾക്കുമ്പോൾ കൗതുകം തോന്നാം. എന്നാൽ, ആയിരക്കണക്കിന് പ്രവാസികളുടെ വിശപ്പടക്കാനുള്ള ഒരു വലിയ വഴിയാണ് അതിന്റെ പിന്നിൽ.
രണ്ട് വർഷം മുൻപ് കുറച്ച് മലയാളി യുവാക്കൾ ചേർന്ന് രൂപീകരിച്ച ‘ചോറുള്ള പള്ളി’ എന്ന വാട്സാപ് കൂട്ടായ്മയാണ് ഇപ്പോൾ ദുബായിൽ ശ്രദ്ധ നേടുന്നത്. യുഎഇയിലെ വിവിധ പള്ളികളിലും ഇഫ്താർ ടെന്റുകളിലും നടക്കുന്ന സൗജന്യ നോമ്പുതുറ വിവരങ്ങൾ ലൊക്കേഷൻ മാപ്പുകളോടെയും ശബ്ദസന്ദേശങ്ങളോടെയും ഗ്രൂപ്പിലൂടെ പങ്കുവയ്ക്കുന്നു. ലിങ്ക് വഴി ആർക്കും അംഗമാകാം.
കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ബാച്‌ലർമാർക്കും സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് നടക്കുന്നവർക്കും ഈ വിവരങ്ങൾ വലിയ ആശ്വാസമാണ്. മതമോ നോമ്പനുഷ്ഠാനമോ നോക്കാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന സൗജന്യ ഇഫ്താർ പല പള്ളികളിലും ഒരുക്കുന്നുണ്ടെങ്കിലും, കൃത്യമായ വിവരം ലഭിക്കാത്തതിനാൽ പലപ്പോഴും ഭക്ഷണം കിട്ടാതെ മടങ്ങേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനുള്ള പരിഹാരമാണ് ‘ചോറുള്ള പള്ളി’.
കോഴിക്കോട് സ്വദേശികളായ ഫസീഹ്, അഖിൽ, ആകാശ്, സുഹൈൽ, ഹസീബ്, അനസ് എന്നിവർ ചേർന്നാണ് നാല് വർഷം മുൻപ് ഈ ആശയം ആരംഭിച്ചത്. ആദ്യം കോഴിക്കോട് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കായിരുന്നു ഉപകാരമായത്. പിന്നീട് ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കും വ്യാപിച്ചു. ഗൾഫിലെത്തിയ ശേഷം ഫസീഹ് 2023ൽ യുഎഇയിൽ ഗ്രൂപ്പ് സജീവമാക്കി. ഇന്ന് മൂന്ന് ഗ്രൂപ്പുകളായി വ്യാപിച്ചു നൂറുകണക്കിന് പേർ അംഗങ്ങളാണ്. അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുന്നതടക്കമുള്ള കർശന നിബന്ധനകളോടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.
ഇതിനോടൊപ്പം ഡിജിറ്റൽ കരുത്തുമായി https://iftarinuae.com എന്ന വെബ്‌സൈറ്റും രംഗത്തുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഇഫ്താർ ടെന്റുകളും പള്ളികളും സംബന്ധിച്ച വിവരങ്ങൾ ഇവിടെ ലഭ്യമാണ്. ഉപയോക്താക്കൾക്ക് തന്നെ പുതിയ ലൊക്കേഷനുകൾ ചേർക്കാനും സാധിക്കും. അടുത്തുള്ള പള്ളികളിലെ തിരക്ക് ഭയന്ന് മാറിനിൽക്കാതെ, വാഹന സൗകര്യമുള്ളവർക്ക് ദൂരെയുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും ഇത് സഹായിക്കുന്നു.
ദുബായിലെ പള്ളികളിലും ഇഫ്താർ ടെന്റുകളിലും സാധാരണയായി നൽകുന്നത് ലളിതവും പോഷകസമൃദ്ധവുമായ വിഭവങ്ങളാണ്. ഈന്തപ്പഴവും വെള്ളവും കൊണ്ടാണ് നോമ്പുതുറ ആരംഭിക്കുന്നത്. പിന്നാലെ ചിക്കൻ ബിരിയാണിയോ അറബിക് ശൈലിയിലുള്ള മജ്ബൂസോ പ്രധാന വിഭവമായി ലഭിക്കും. പഴവർഗങ്ങൾ, സമോസ പോലുള്ള സ്നാക്സ്, ഹരീസ്, ജ്യൂസ് പായ്ക്കറ്റുകൾ എന്നിവയും പല ഇടങ്ങളിലുണ്ട്. ചില പള്ളികളിൽ ടേക്ക് എവേ രീതിയിൽ പൊതികൾ നൽകി വിടുകയും ചെയ്യുന്നു.
അസർ നമസ്കാരത്തിന് ശേഷമേൽ വൊളന്റിയർമാർ കിറ്റുകൾ തയ്യാറാക്കിത്തുടങ്ങും. പല ഇടങ്ങളിലും വരിയായി ഇരുന്ന് നോമ്പ് തുറക്കുമ്പോൾ, ചിലയിടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ പായ്ക്കറ്റുകളായാണ് വിതരണം.
വിശപ്പിന് അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ രുചി നൽകുന്ന ഈ കൂട്ടായ്മ, റമദാനിൽ ഒരു പങ്കുവെച്ച ലൊക്കേഷൻ പോലും മറ്റൊരാളുടെ നോമ്പുതുറ സന്തോഷകരമാക്കാമെന്ന് തെളിയിക്കുന്നു.










































