ദുബൈ: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയുടെ വിവിധ ഭാഗങ്ങൾ കനത്ത മൂടൽമഞ്ഞിൽ മൂടപ്പെട്ടു. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ചൊവ്വയും ബുധനാഴ്ചയും പുലർച്ചെ മൂടൽമഞ്ഞ് ശക്തമായി അനുഭവപ്പെട്ടത്.
അപകടസാധ്യത മുൻകൂട്ടി കണക്കിലെടുത്ത് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയതായി ദുബൈ പൊലീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ വിവിധ പൊലീസ് സേനകൾ പ്രത്യേക മുൻകരുതൽ നടപടികളും സ്വീകരിച്ചു.
മൂടൽമഞ്ഞിനിടെ രണ്ടുദിവസങ്ങളിലായി 8,263 അടിയന്തര കോളുകൾ ലഭിച്ചതായും ദുബായ് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അടിയന്തര സജ്ജീകരണത്തോടെ കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. ആക്ടിങ് ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അലി വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു.
ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ വേഗം കുറച്ച് ഓടിക്കുക, പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക, ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക, സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്. സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കുകയും നിർദ്ദിഷ്ട പാതകളിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും വേണമെന്നും നിർദേശം നൽകി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10 മണിവരെ പല സ്ഥലങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മാർച്ച് മാസത്തോടെ താപനില ഉയരുന്നതിനുമുമ്പ് ഫെബ്രുവരി അവസാനത്തിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് പതിവാണെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി.
English Summary:
Dense fog covered several parts of the UAE, including Dubai, Abu Dhabi, Sharjah, and Ras Al Khaimah, for two consecutive days. Dubai Police received over 8,000 emergency calls and issued safety advisories urging motorists to reduce speed and exercise caution. The National Center of Meteorology issued red and yellow alerts, warning that foggy conditions may continue in the coming days.










































