റിയാദ്/ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നാലാം ദിവസവും രൂക്ഷമായി തുടരുന്നു. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി.
സൗദി തലസ്ഥാനമായ റിയാദിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് എംബസിയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. റിയാദിലും അൽ ഖർജിലെ പ്രതിരോധ കേന്ദ്രത്തിലേക്കുമായി എട്ട് ഡ്രോണുകൾ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവ തകർത്തുവെന്നാണു വിശദീകരണം. തീപിടിത്തത്തെ തുടർന്ന് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് റിയാദിലെയും കുവൈത്തിലെയും യു.എസ് എംബസികൾ അടച്ചതായി അറിയിച്ചിട്ടുണ്ട്.
യു.എ.ഇയിൽ രാത്രിയോടെ ഉണ്ടായ ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ചെറുത്തതായി അധികൃതർ അറിയിച്ചു. രാജ്യത്തെ രണ്ട് ആമസോൺ ഡേറ്റാ സെന്ററുകൾ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഖത്തറിലും കുവൈത്തിലും രാത്രി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. ഖത്തർ അധികൃതർ അറിയിച്ചു പ്രകാരം ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തകർത്തു. ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവച്ചിട്ടെന്നും ഖത്തർ അവകാശപ്പെട്ടു.
സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി ഉയർന്നതായി ചൂണ്ടിക്കാട്ടി പശ്ചിമേഷ്യയിലെ ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നുള്ള അമേരിക്കൻ പൗരന്മാർ ഉടൻ ഒഴിയണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശം നൽകി.
ഗൾഫ് മേഖലയിലാകെ വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, വിദേശ നയതന്ത്ര മിഷനുകൾ എന്നിവിടങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് തുടരുന്നത്. സംഘർഷം കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്നു.
English Summary
Tensions in the Gulf region escalated for the fourth consecutive day as Iran reportedly launched drone and missile attacks targeting Saudi Arabia, the UAE, Qatar, and Kuwait. A fire broke out at the US Embassy in Riyadh following a drone strike, prompting temporary suspension of operations and closure of US embassies in Riyadh and Kuwait. Saudi authorities said eight drones were intercepted. The UAE reported successfully countering drone and missile attacks, including attempts targeting two Amazon data centres. Qatar claimed it intercepted seven ballistic missiles and five drones. Amid rising security threats, the US State Department has advised its citizens to leave more than a dozen countries in the Middle East immediately.










































