അബുദാബി: യുഎഇയിൽ ഭക്ഷ്യസുരക്ഷയും ആവശ്യവസ്തുക്കളുടെ സ്ഥിരമായ ലഭ്യതയും ഉറപ്പാക്കുന്നതിനായി ചരക്ക് വിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന നടപടി ശക്തമാക്കി. ഇന്ത്യയിൽ നിന്ന് 80 ടൺ പഴം–പച്ചക്കറികളുമായി ഇത്തിഹാദ് എയർവേയ്സ് ചരക്ക് വിമാനം അബുദാബിയിലെത്തി.
കൊച്ചിയിൽ നിന്ന് പുലർച്ചെ 2 മണിയോടെയാണ് വിമാനം അബുദാബിയിൽ എത്തിച്ചേർന്നത്. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് വഴിയാണ് പഴം–പച്ചക്കറി ഉൽപന്നങ്ങൾ എത്തിച്ചത്. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് വിതരണം ചെയ്യുന്നതിനായാണ് ഈ ചരക്കുകൾ എത്തിച്ചത്.

വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ചരക്ക് വിമാന സർവിസുകൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെൽബൺ ഉൾപ്പെടെയുള്ള ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലുള്ള സംഭരണ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഉൽപന്നങ്ങളും യുഎഇയിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പഴം–പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായാണ് ഈ നീക്കം എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.



ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴിയുള്ള വിതരണ സംവിധാനത്തിലൂടെ ഉൽപന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുമുമ്പ് ഡൽഹിയിൽ നിന്ന് 80 ടൺ മാംസ ഉൽപന്നങ്ങളും ലുലു ഗ്രൂപ്പ് യുഎഇയിൽ എത്തിച്ചിരുന്നു. കൂടാതെ മുംബൈയും ബെംഗളൂരും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക ചരക്ക് വിമാനങ്ങളിൽ കൂടുതൽ അവശ്യവസ്തുക്കൾ എത്തിക്കുന്ന നടപടികളും തുടരുന്നുണ്ട്. ഈ നീക്കം ഇന്ത്യയിലെ കർഷകർക്കും വലിയ പിന്തുണ നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.





































