തിരുവനന്തപുരം: പാചകവാതക (എൽപിജി) ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. നിലവിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിൻഡറുകൾ മാത്രമാണ് പല ശാഖകളിലും ബാക്കി ഉള്ളത്.
തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള 45 ശാഖകളിലാണ് ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. സിലിൻഡർ ലഭ്യത കുറവായതിനാൽ ചില ശാഖകളിൽ വിറകുപയോഗിച്ച് ഭാഗികമായി പാചകം തുടരാൻ നിർദേശം നൽകിയതായി സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ അറിയിച്ചു.
എന്നാൽ വിറകുപയോഗിച്ചുകൊണ്ട് മുഴുവൻ പ്രവർത്തനവും നടത്താൻ സാധിക്കില്ല. 45 ശാഖകളുടെ പ്രവർത്തനത്തിനായി ഒരു മാസത്തിൽ ഏകദേശം 5000 എൽപിജി സിലിൻഡറുകൾ ആവശ്യമാണ്.
പ്രതിസന്ധി തുടർന്നാൽ കോഫിഹൗസുകളിൽ സാധാരണ ഉച്ചഭക്ഷണം താൽക്കാലികമായി ഒഴിവാക്കാൻ സാധ്യതയുണ്ട്. അതിനുപകരം ബിരിയാണി നൽകാൻ പദ്ധതിയുണ്ട്. കൂടാതെ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ചായയും കാപ്പിയും നൽകില്ല എന്ന തീരുമാനവും അധികൃതർ എടുത്തിട്ടുണ്ട്.
ആശുപത്രികളിലെ കാന്റീനുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കൂടുതൽ സിലിൻഡറുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാചകവാതക വിതരണ കമ്പനികൾക്ക് കത്തുനൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിയമസഭ അടക്കമുള്ള കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ പ്രവർത്തിക്കുന്ന കോഫിഹൗസുകളിൽ വിറകുപയോഗിച്ച് പാചകം ചെയ്യാൻ കഴിയാത്തതിനാൽ അവിടുത്തെ പ്രവർത്തനവും കൂടുതൽ പ്രതിസന്ധിയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: An LPG shortage in Kerala has forced Indian Coffee House outlets to introduce restrictions, including suspending tea and coffee service between 12 pm and 3 pm and possibly replacing regular lunch with biryani. Around 45 branches are affected, and officials say the crisis may disrupt operations if gas supplies are not restored soon.














































