തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മത്സരിക്കും. ഇടത് പക്ഷത്തിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചിരുന്ന സുധീറിന് ജനപ്രീതിയും സാമൂഹിക സ്വാധീനവും ഗുണകരമാകുമെന്ന് മുന്നണി വിലയിരുത്തുന്നു.
ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ചിരുന്ന സീറ്റിലാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ എൽ.ഡി.എഫ് തീരുമാനിച്ചത്. മുൻ മന്ത്രി ആൻറണി രാജുവിന് അയോഗ്യത നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. നാളെ സുധീർ കരമന നാമനിർദേശ പത്രിക സമർപ്പിക്കും.
ഇതിനിടെ യു.ഡി.എഫ് സ്ഥാനാർഥിയായ സി.പി. ജോൺ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി കരമന ജയനെ പ്രഖ്യാപിച്ചിരുന്നെങ്കിലും, നടനും ബി.ജെ.പി പ്രവർത്തകനുമായ കൃഷ്ണകുമാറിനെ പരിഗണിക്കുന്നുവെന്ന സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ കൃഷ്ണകുമാർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇടത് രാഷ്ട്രീയം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും സുധീർ കരമന പ്രതികരിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാഗത്ത് നിന്നു ചില പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
നടൻ കരമന ജനാർദനൻ നായരുടെ മകനായ സുധീർ കരമനയുടെ സ്ഥാനാർഥിത്വം തിരുവനന്തപുരം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ സജീവമാക്കുന്നുണ്ട്.









































