തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, യു.ഡി.എഫ് ഘടകകക്ഷികൾ ഹൈക്കമാൻഡിനെ സമീപിച്ച് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുകയാണ്. ജനഹിതവും ജനവികാരവും പരിഗണിച്ചായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് വിവിധ കക്ഷികൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനവികാരം വി.ഡി സതീശനൊപ്പമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമായി അറിയിച്ചു. സിറ്റിങ് എം.എൽ.എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ്. സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും അതിനാൽ തന്നെ ഈ ഘടകം കണക്കിലെടുത്ത് തീരുമാനം എടുക്കേണ്ടതുണ്ടെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം, അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്നതായിരിക്കുമെന്നും അതിനെ അംഗീകരിക്കുമെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് എം.എൽ.എമാരുടെ അഭിപ്രായം ശേഖരിച്ചതിന് ശേഷം തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഘടകകക്ഷി നേതാക്കൾ നിലപാട് അറിയിച്ചത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.എം.എ സലാം, ഹാരിസ് ബീരാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പാർട്ടിയുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചുവെന്നും ഇതിൽ കൂടുതൽ പ്രതികരിക്കാൻ ഇപ്പോൾ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സിറ്റിംഗ് എം.എൽ.എ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ഉയർത്തി. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് സംസ്ഥാനത്തിന് അനുയോജ്യമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് പ്രതികരിച്ചു.
ഇതിന് പുറമെ ആർ.എസ്.പിയും ജനവികാരം പരിഗണിക്കേണ്ടതുണ്ടെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ അധികാരപരിധിയിലാണെന്നും, അതിൽ പാർട്ടി പ്രത്യേക അഭിപ്രായം വ്യക്തമാക്കിയിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
മുഖ്യമന്ത്രിപദത്തെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചനകളോടെ രാഷ്ട്രീയ രംഗം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.










